കമ്പം: അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ്. കമ്പം ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അപ്പർ കോതയാർ വനമേഖലയിലാണ് തുറന്നുവിട്ടത്. ദൗത്യം വിജയകരമായി പൂർത്തിയായി എന്നും വനംവകുപ്പ് സംഘം അവിടെ നിന്ന് മടങ്ങിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ആനയെ നിരീക്ഷിക്കുന്നത് തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ട്. ആന മണിക്കൂറുകളോളം അനിമൽ ആംബുലൻസിലായിരുന്നു. ഉൾക്കാട്ടിലേയ്ക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.
കഴിഞ്ഞ മേയ് 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
തയ്യാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചിരുന്നു. എന്നാൽ പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയതോടെയാണ് മയക്കുവെടി വച്ച് പിടികൂടിയത്. രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കു വെടിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |