കണ്ണൂർ: കിണറ്റിനുള്ളിൽ വീണ കാട്ടുപന്നി കൂട്ടത്തെ വനംവകുപ്പ് വെടിവെച്ച് കൊന്നു. കണ്ണൂർ എരഞ്ഞോളി കുടക്കളത്താണ് സംഭവം. പ്രദേശത്ത് സമീപകാലത്ത് കാട്ടുപന്നി ആക്രമണം രൂക്ഷമായിരുന്നു. ഇതിനിടയിലാണ് ആറ് കാട്ടുപന്നികളെ കിണറ്റിനുള്ളിൽ അകപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ വിവരമറിയിച്ചതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പന്നികളെ പുറത്തെടുക്കാൻ ശ്രമമാരംഭിച്ചു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ആറ് പന്നികളെയും വെടിവെയ്ക്കുകയായിരുന്നു.
വനംവകുപ്പും തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ അംഗങ്ങളും സംഭവസ്ഥലത്തെത്തിയിരുന്നു. പ്രദേശത്തെ കൃഷിമേഖലയെ ജനജീവിതത്തെയും ബാധിക്കുന്ന വിഷയമെന്ന നിലയിൽ നാട്ടുകാർ പ്രതിഷേധമുയർത്തിയതോടെയാണ് കാട്ടുപന്നികളെ രക്ഷിക്കാനുള്ള പദ്ധതി ഉദ്യോഗസ്ഥർ ഉപേക്ഷിച്ചത്.
കാട്ടുപന്നികൾ കൃഷിനാശം വരുത്തുകയും മനുഷ്യജീവന് ഭീഷണിയാകുകയും ചെയ്തിട്ടും ഇവയെ വെടിവെച്ചു കൊല്ലുന്നതിനുള്ള ഉത്തരവ് ഫലപ്രദമായി ഉപയോഗപ്പെടുത്താനാവുന്നില്ലെന്ന് കർഷകരുടെ ആരോപണം. കൃഷിയിടങ്ങളിൽ ഇറങ്ങി വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ട് വർഷം ഒന്നായി. എന്നാൽ ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അതേസമയം കഴിഞ്ഞമാസം വീടിന് പുറത്ത് നിന്ന ഗൃഹനാഥനെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കാട്ടുപന്നി കിണറ്റിൽ പതിച്ചിരുന്നു. കിളിമാനൂർ വർത്തൂർ സ്വദേശി അപ്പുക്കുട്ടനാണ് (75) പരിക്കേറ്റത്. വീടിന് പുറത്തുള്ള കിണറിന്റെ പരിസരത്തായി നിന്ന അപ്പുക്കുട്ടനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു. പിന്നാലെ കൈവരി തകർത്ത് കാട്ടുപന്നി കിണറ്റിൽ പതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |