സ്റ്റൈൽ മന്നൻ സാക്ഷാൽ രജനികാന്തിനൊപ്പമോ അതുക്കും മേലെയോ 'ജയിലർ" എന്ന സൂപ്പർഹിറ്റിൽ തിളങ്ങുകയാണ് മലയാളത്തിന്റെ പരുക്കൻ വില്ലൻ വിനായകൻ. തെന്നിന്ത്യൻ സിനിമാലോകം പ്രശംസ കൊണ്ട് പൊതിയുമ്പോഴും ഭാവവ്യത്യാസം വിനായകനില്ല. അഭിനയത്തിനപ്പുറം നൃത്തവും പാട്ടും ഇഷ്ടപ്പെടുന്ന വിനായകന് വഴിത്തിരിവാകുകയാണ് ജയിലറിലെ വർമ്മൻ എന്ന അതിക്രൂരനായ വില്ലൻ. രജനിയുടെ മുഖത്ത് നോക്കി പറയുന്ന 'മനസിലായോ സാറെ" അടക്കം കയ്യടിനേടുന്ന പഞ്ച് ഡയലോഗുകളും ഈ ചിത്രത്തിൽ വിനായകനുണ്ട്. സിനിമയുടെ തുടക്കം മുതൽ ശ്രദ്ധ നേടുന്ന കഥാപാത്രമാണ് വർമ്മൻ. മുമ്പിൽ വന്നുപെടുന്ന ആരെയും കൊന്നുതള്ളാൻ യാതൊരു മടിയുമില്ലാത്ത ക്രൂരനായ വില്ലൻ വേഷത്തിലാണ് വിനായകൻ നിറഞ്ഞാടുന്നത്. മോഹൻലാൽ, ജാക്കി ഷ്രോഫ്, ശിവരാജ്കുമാർ എന്നിവരെയും വെല്ലുന്നതാണ് വർമ്മനിലൂടെ വിനായകന്റെ കിടിലൻ പ്രകടനം. പ്രേക്ഷകരും നിരൂപകരും വിമർശകരും രജനികാന്തിനൊപ്പം പ്രശംസയിൽ പൊതിയുമ്പോഴും വിനായകൻ അവകാശവാദങ്ങൾക്കില്ലാതെ ശാന്തതയിലാണ്.
ഏതാനും മിനിറ്റുകൾ മാത്രമുള്ള ഗാനരംഗത്തിലൂടെ ആദ്യമായി സിനിമയിലെത്തിയ കൊച്ചിക്കാരൻ വിനായകൻ ഡയലോഗുള്ള കഥാപാത്രമാകാൻ ദീർഘകാലം കാത്തിരുന്നു. സ്വന്തം രൂപഭാവങ്ങൾക്കിണങ്ങിയ പരുക്കനും വില്ലനുമായ കഥാപാത്രങ്ങൾ തേടി വന്നതോടെ കരിയറിലെ വളർച്ച അതിവേഗമായി. മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരെ തേടിയെത്തി. എറണാകുളം നഗരമദ്ധ്യത്തിൽ ചേരിസമാനമായ സാഹചര്യത്തിൽ ജനിച്ച വിനായകന് പാട്ടും ഡാൻസുമാണ് എല്ലാക്കാലത്തും പ്രിയപ്പെട്ടത്. ചെറുപ്പത്തിൽ ഡാൻസ് പഠിച്ചു. പിന്നീട് സ്വന്തമായി ബ്ളാക്ക് മെർക്കുറി എന്ന ഡാൻസ് ട്രൂപ്പ് ആരംഭിച്ചു. ഫയർ ഡാൻസായിരുന്നു അക്കാലത്തെ പ്രധാനയിനം. നൃത്തവുമായി വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിനിടെയാണ് സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ ശ്രദ്ധയിൽ വിനായകൻ എത്തിയത്. മോഹൻലാലും പ്രിയാരാമനും മുഖ്യവേഷത്തിലെത്തിയ മാന്ത്രികം സിനിമയിൽ നൃത്തരംഗത്തിലേക്ക് വിനായകനെ തമ്പി കണ്ണന്താനം ക്ഷണിച്ചു. 1995ൽ മാന്ത്രികത്തിലൂടെ സിനിമയിൽ തുടക്കം കുറിച്ചു. ഒന്നാമൻ ആയിരുന്നു അടുത്ത സിനിമ.
ഡയലോഗുള്ള കഥാപാത്രം ലഭിക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. സ്റ്റോപ്പ് വയലൻസ്, ചതിക്കാത്ത ചന്തു, ഛോട്ടാ മുംബയ്, തൊട്ടപ്പൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. കൊച്ചി നഗരം പശ്ചാത്തലമായ സിനിമകളിലെ അഭിനയമാണ് വിനായകന്റെ മികവ് തെളിയിച്ചത്. അധോലോക പശ്ചാത്തലവും പരുക്കൻ വില്ലൻ വേഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ചു.
രാജീവ് രവി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം സിനിമ വിനായകന്റെ അഭിനയവൈഭവത്തിന് മിഴിവേകി. മികച്ച നടനുള്ള സംസ്ഥാന അവാർഡിന് ഗംഗയെന്ന കഥാപാത്രം വഴിയൊരുക്കി. ദേശീയ അവാർഡിനും ഗംഗ പരിഗണിക്കപ്പെട്ടു. നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്, സിനിമാ പ്രസാദിയോ സിനി അവാർഡ് എന്നിവയും ഗംഗയിലൂടെ വിനായകൻ കരസ്ഥമാക്കി. കമ്മട്ടിപാടത്തിലൂടെ സംഗീത സംവിധായകനുമായി. പുഴു പുലികൾ..... എന്നാരംഭിക്കുന്ന പാട്ടിനാണ് സംഗീതം നൽകിയത്. റാഫിയുടെ റോൾ മോഡൽ, സുഗീതിന്റെ സിനിമ എന്നിവയിലും ഗാനങ്ങൾ പാടിയിട്ടുണ്ട്. ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത വിനായകൻ ദീർഘകാലം കൊണ്ടുനടന്ന മോഹമാണ് കമ്മട്ടിപാടത്തിൽ സംഗീതം നൽകി സാക്ഷാത്കരിച്ചത്. 2006ൽ തിമിർ എന്ന സിനിമയിലൂടെയാണ് വിനായകൻ തമിഴിൽ അരങ്ങേറിയത്. ശിലമ്പാട്ടം, എല്ലാം അവൻ ശെയ്യൽ, കാലായ്, സിരുതൈ, മരിയൻ എന്നിവയിലും തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും അഭിനയിച്ചു. അഭിനയത്തിനും ഡയലോഗിലെ മികവിലും വ്യത്യസ്തമായ വേഷങ്ങളിൽ തിളങ്ങാൻ സഹായിച്ചു. മുഖത്ത് നോക്കി തനിക്ക് ശരിയെന്ന് തോന്നുന്നതെന്തും പച്ചയ്ക്ക് പറയുന്ന വ്യക്തിയാണ് വിനായകൻ. അതിനാൽ വിവാദങ്ങൾ പലപ്പോഴുമുണ്ടായി. എങ്കിലും നിലപാടിൽ മാറ്റമൊന്നും വരുത്താൻ തനി കൊച്ചിക്കാരനെന്ന് പറയാവുന്ന വിനായകൻ തയ്യാറല്ല. മധുരം പുരട്ടിയ വാക്കുകളോ ഭാഷാപ്രയോഗങ്ങളോ ഇല്ല.
സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനാണ് താനെന്ന്വിനായകൻ പറയാറുണ്ട്. ആ പറച്ചിലുകൾ വിവാദങ്ങളുണ്ടാക്കാറുണ്ട്. അതിനാൽ പൊതുവേദികളിൽ അധികം സംസാരിക്കാറില്ല. പറയുന്നത് പലതും തിരിഞ്ഞു കൊത്തുമ്പോൾ മിണ്ടാതിരിക്കുന്നതല്ലേ നല്ലതെന്ന് അദ്ദേഹം ചോദിക്കുന്നു. തന്റെ രൂപഭാവങ്ങൾക്കനുസരിച്ച് വില്ലൻ വേഷങ്ങളാണ് ഇണങ്ങുകയെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. വലിയ സാദ്ധ്യതകളുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരുമായി അടുക്കാൻ കഴിയും. നായകന് ചില പരിമിതികളുണ്ടെന്നാണ് വിനായകന്റെ വിലയിരുത്തൽ. പരുക്കൻ കഥാപാത്രങ്ങൾക്ക് ചില സ്വാതന്ത്ര്യങ്ങളും ലഭിക്കും മികവോടെ അഭിനയിക്കുമ്പോഴും പണമാണ് തനിക്ക് പ്രധാനമെന്ന് പറയാനും അദ്ദേഹം മടിച്ചിട്ടില്ല. അഭിനയത്തിൽ താൻ കുടുങ്ങിപ്പോയതാണെന്ന് വിനായകൻ പറഞ്ഞിട്ടുണ്ട്. കൊറിയോഗ്രാഫറാകാനാണ് സിനിമയിൽ വന്നത്. തിളങ്ങിയത് അഭിനയത്തിലാണ്. അഭിനയം മികച്ചതാകാൻ എത്ര കഠിനമായി അദ്ധ്വാനിക്കാനും മടിയില്ലാത്തതാണ് അദ്ദേഹത്തിന് ഉയരങ്ങൾ കീഴടക്കാൻ വഴിയൊരുക്കിയത്. ലോകമെമ്പാടും ആരാധകരുള്ള രജനികാന്തിനൊപ്പം കട്ടക്ക് അഭിനയം കാഴ്ച വച്ചതിലൂടെ വിനായകന്റെ അഭിനയമികവ് തിളങ്ങുകയാണ്. വിദേശങ്ങളിൽ നിന്ന് പോലും അഭിനന്ദനങ്ങളുടെ പ്രവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |