തിരുവനന്തപുരം : സോളാർ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമസഭയിൽ മറുപടി നൽകി കെ. ബി ഗണേശ് കുമാർ എം.എൽ.എ. ഇത് വരെ നേരിട്ടോ അല്ലാതെയോ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ താൻ സി.ബി.ഐക്ക് മൊഴി നൽകിയിട്ടില്ലെന്നും ഗണേശ് കുമാർ നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചക്കിടെ പറഞ്ഞു.
ആരേയും ഒന്നും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. ഉമ്മൻചാണ്ടിക്കെതിരെ താൻ സി.ബി.ഐക്ക് മൊഴി നൽകിയിട്ടില്ല. ഏത് സി.ബി.ഐക്കും ഇക്കാര്യം പരിശോധിക്കാം. കപടസദാചാരം അഭിനയിച്ച് നിൽക്കേണ്ട ആവശ്യവും എനിക്കില്ല. 2013 ൽ രാജിവെച്ച് പുറത്ത് പോയത് വ്യക്തിപരമായ കാര്യങ്ങൾ കൊണ്ടാണ്. ചില അഴിമതിയാരോപണങ്ങൾ യു.ഡി.എഫിനെതിരെ ഞാൻ നിയമസഭയിൽ അവതരിപ്പിച്ചു, അതിന്റെ പേരിൽ യു.ഡി.എഫുമായി ഇടഞ്ഞു. പിന്നീട് യു.ഡി.എഫിൽ നിന്നും പുറത്ത് പോയി. വളരെ കാലത്തിന് ശേഷം എൽ.ഡി.എഫിന്റെ ഭാഗമായെന്ന് ഗണേശ് പറഞ്ഞു. .
സോളാർ കേസിന്റെ സമയത്ത് പല കോൺഗ്രസ് നേതാക്കളും സഹായം ചോദിച്ച് വന്നിരുന്നു. എന്നെ രക്ഷിക്കണം എന്ന് പറഞ്ഞ വിളിച്ച കോൺഗ്രസുകാർ സഭയിലുണ്ട്. അവരുടെ പേര് പറയുന്നില്ല. ഒ.സിക്കെതിരെ താൻ സി.ബി.ഐ ക്ക് മൊഴി നൽകിയിട്ടില്ല. പരാതിക്കാരിയുടെ കത്ത് ഞാൻ കണ്ടിട്ടില്ല. അച്ഛൻ ബാലകൃഷ്ണപിള്ള കണ്ടിരുന്നു. കത്തിൽ ഒ.സിയുടെ പേരില്ലെന്നാണ് മരിക്കും മുൻപ് അച്ഛൻ പറഞ്ഞത്. ഇക്കാര്യം രേഖപ്പെടുത്താൻ സി.ബി.ഐയോട് ആവശ്യപ്പെട്ടു. മരിച്ചുപോയ പിതാവിന്റെ വാക്കുകൾ രേഖപ്പെടുത്തണമെന്നാണ് അവരോട് പറഞ്ഞത്. ഉമ്മൻ ചാണ്ടിയേയും ഹൈബി ഈഡനെയും കുറിച്ചും സി.ബി.ഐ ഉദ്യോഗസ്ഥർ എന്നോട് ചോദിച്ചിരുന്നു. എനിക്ക് ഇവരുമായി ബന്ധപ്പെട്ട് സോളാർ കേസിൽ ഒന്നും അറിയില്ലെന്നാണ് മറുപടി നൽകിയത്.
തനിക്ക് മന്ത്രി കസേര പ്രശ്നം അല്ല. രാഷ്ട്രീയം മതിയാക്കേണ്ടി വന്നാലും എൽഡിഎഫിനെ വഞ്ചിക്കില്ല. എൽ.ഡി.എഫിനെ വഞ്ചിച്ച് യു.ഡി.എഫിലേക്ക് വരുമെന്ന് ആരും കരുതണ്ട. സത്യം മാത്രമേ ചെയ്തിട്ടുള്ളൂ. ഉമ്മൻചാണ്ടിയുടെ കുടുംബം നന്ദിയോടെ ഓർക്കേണ്ടത് പിണറായിയെ ആണ്. കാരണം ഒ.സിക്ക് ക്ലീൻ ചിറ്റ് കിട്ടാൻ കാരണം തന്നെ സി.ബി.ഐയാണ്. ശരണ്യ മനോജ് ഇപ്പോൾ കോൺഗ്രസുകാരനാണ്. മനോജ് ഇപ്പോ തനിക്ക് എതിരാണ്. ഞങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞവരെയും അച്ഛനെന്നോടു പറഞ്ഞ കാര്യങ്ങളും ഞാൻ വെളിപ്പെടുത്തുന്നില്ല, വേണ്ടി വന്നാൽ അപ്പോൾ വെളിപ്പെടുത്താമെന്നും ഗണേശ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |