പിറന്നാളിന് ഭർത്താവ് തരുന്ന സർപ്രൈസ് ഗിഫ്റ്റുകൾ പ്രതീക്ഷിച്ച്, ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി ഭാര്യമാർ നമ്മുടെ നാട്ടിലുണ്ട്.ചിലർക്ക് സർപ്രൈസായി ഒരു കേക്ക് മതിയാകും. അല്ലെങ്കിൽ കുഞ്ഞുകുഞ്ഞു സമ്മാനങ്ങൾ കൊണ്ട് അവർ ഹാപ്പിയാകും. മറ്റുചിലർക്കാകട്ടെ വിലപിടിപ്പുള്ള സമ്മാനങ്ങളായിരിക്കും വേണ്ടത്.
സമ്മാനം നൽകുന്നത് അവിടെ നിൽക്കട്ടെ, ഭർത്താവ് ഭാര്യയുടെ ജന്മദിനം മറന്നുപോയാൽ എന്തായിരിക്കും അവസ്ഥയെന്ന് ചിന്തിച്ചിട്ടുണ്ടോ? ചില ഭാര്യമാർ മിണ്ടാതിരിക്കും, മറ്റുചിലർ ആ സമയത്ത് ദു:ഖം ഉള്ളിലൊതുക്കുമെങ്കിലും, മറ്റേതെങ്കിലുമൊരു സാഹചര്യത്തിൽ ഇതിനെച്ചൊല്ലി പൊട്ടിത്തെറിക്കും.
എന്നെങ്കിലും ഭാര്യയുടെ ജന്മദിനം മറന്നുപോയിട്ടുണ്ടോ? അതിന് പങ്കാളിയുമായി വഴക്കിട്ടിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് യെസ് എന്ന് മറുപടി നൽകുന്ന നിരവധി ഭർത്താക്കന്മാർ നമ്മുടെ നാട്ടിലുണ്ട്. ഇന്ത്യയിലായതുകൊണ്ട് കുഴപ്പമില്ല, എന്നാൽ ഭാര്യയുടെ ജന്മദിനം മറക്കുന്നത് കുറ്റകരമായി കണക്കാക്കുന്ന ഒരു രാജ്യമുണ്ട്. അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നതാണ് ഇവിടത്തെ നിയമം.
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ദ്വീപ് രാഷ്ട്രമായ സമോവയിലാണ് ഈ വിചിത്രമായ നിയമമുള്ളത്. ആദ്യത്തെ തവണ ഭാര്യയുടെ ജന്മദിനം മറന്നാൽ അയാൾക്ക് മുന്നറിയിപ്പ് നൽകും. രണ്ടാം തവണയും 'തെറ്റ്' ആവർത്തിച്ചാൽ അത് ക്ഷമിക്കില്ല. ഭർത്താവിന് പിഴയോ ജയിൽ ശിക്ഷയോ ലഭിക്കും.
ഭാര്യയുടെ പിറന്നാൾ മറക്കുന്നത് അത്രയും വലിയൊരു തെറ്റായിട്ടാണ് ഭരണകൂടം കാണുന്നത്. നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമോവയിൽ പൊലീസ് തലത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
തന്റെ പിറന്നാൾ ഭർത്താവ് മറന്നെന്ന് കാണിച്ച് ഭാര്യ പരാതി നൽകിയാൽ ഉടൻ അധികൃതർ നടപടി സ്വീകരിക്കും. മാത്രമല്ല ക്യാമ്പുകളും മറ്റും സംഘടിപ്പിച്ച് ഈ നിയമത്തെക്കുറിച്ച് അധികൃതർ സ്‌ത്രീകൾക്ക് ബോധവത്കരണം നൽകുന്നുണ്ടെന്നും നിരവധി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജന്മദിനം മറന്ന ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു
2011ൽ റഷ്യയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് തനിക്ക് സമ്മാനങ്ങളൊന്നും വാങ്ങാതെ വന്ന ഭർത്താവിനെയാണ് ല്യാല്യ തുപികോവ എന്ന സ്ത്രീ കൊലപ്പെടുത്തിയത്. ഒരു ബൊക്കെയെങ്കിലും ഭർത്താവ് തനിക്കായി കൊണ്ടുവരുമെന്ന് ല്യാല്യ പ്രതീക്ഷിച്ചിരുന്നു. വിഭവസമൃദ്ധമായ അത്താഴം ഒരുക്കി അവർ കാത്തിരുന്നു. എന്നാൽ വെറും കൈയോടെ വരുന്ന ഭർത്താവിനെ കണ്ടതോടെ പ്രകോപിതയായി അരുംകൊല നടത്തുകയായിരുന്നു.
ഇതുമാത്രമല്ല താൻ ആഗ്രഹിച്ച ഗിഫ്റ്റ് കിട്ടാതായതോടെ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്‌തിരുന്നു. പൂനെയിലായിരുന്നു സംഭവം. പിറന്നാളാഘോഷത്തിന് ദുബായിൽ കൊണ്ടുപോകാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രകോപിതയായ യുവതി, ഭർത്താവിനെ മൂക്കിനിടിച്ച് കൊല്ലുകയായിരുന്നു. മുപ്പത്തിയാറുകാരനായ നിഖിൽ ഖന്നയാണ് കൊല്ലപ്പെട്ടത്. ആറ് വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് ഇവർ.
വിചിത്രമായ ജന്മദിനാഘോഷങ്ങൾ
ഓരോ രാജ്യത്തും ഓരോ രീതിയിലാണ് ജന്മദിനങ്ങൾ ആഘോഷിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേർന്ന്, പുതിയ വസ്ത്രം ധരിച്ച് കേക്ക് മുറിച്ച്, നല്ല ഭക്ഷണങ്ങൾ തയ്യാറാക്കിയൊക്കെയാണ് ഇന്ത്യയിൽ ജന്മദിനം ആഘോഷിക്കുന്നത്.
എന്നാൽ പതിറ്റാണ്ടുകൾക്ക് മുമ്പ് തികച്ചും വിചിത്രമായ രീതിയിലായിരുന്നു ജപ്പാനിലുള്ളവർ ജന്മദിനം ആഘോഷിച്ചിരുന്നത്. പുതുവർഷദിനത്തിലായിരുന്നു എല്ലാവരുടെയും ജന്മദിനം ആഘോഷിച്ചിരുന്നത്. എല്ലാവർക്കും ആ ദിവസമാണ് പ്രായമാവുന്നത് എന്നായിരുന്നു പുരാതന വിശ്വാസം. എന്നാൽ കാലക്രമേണ ഈ രീതി മാറി. ഓരോരുത്തരും ജനിച്ച ദിവസം തന്നെ ആഘോഷിച്ചുതുടങ്ങി.
അതേസമയം, ഒരു വയസുള്ള കുട്ടിയായിട്ടാണ് ചൈനയിൽ ആളുകൾ ജനിക്കുന്നത്. അതുകഴിഞ്ഞ് വരുന്ന ആദ്യ പുതുവത്സര ദിനത്തിൽ വീണ്ടും ഒരു വയസ് കൂടും. മറ്റ് സംസ്‌കാരങ്ങളിൽ നിങ്ങളുടെ 'ഒന്നാം ജന്മദിനം' ആയി കണക്കാക്കുന്ന സമയത്ത് ചൈനയിൽ മൂന്ന് വയസാകുമെന്നായിരുന്നു പഴയ സങ്കൽപം. എന്നാൽ ഇന്ന് അതിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |