കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ വർദ്ധന നടപടികൾ മരവിപ്പിക്കുമെന്ന വാർത്തകളും യു. എസ് കടപ്പത്രങ്ങളുടെ മൂല്യയിടിവും സ്വർണ വില പുതിയ ഉയരങ്ങളിലെത്തിച്ചു. വെള്ളിയാഴ്ച രാജ്യാന്തര വിപണിയിലുണ്ടായ കുതിപ്പിന്റെ ചുവടുപിടിച്ച് ഇന്നലെ കേരളത്തിൽ സ്വർണ വില പവന് 600 രൂപ ഉയർന്ന് 46,760 രൂപയിലെത്തി. ഒരു ഗ്രാമിന്റെ വില 75 രൂപ വർദ്ധിച്ച് 5845 രൂപയായി.
നവംബർ 29 ന് രേഖപ്പെടുത്തിയ പവന് 46480 രൂപയെന്ന റെക്കാഡാണ് ഇന്നലെ മറികടന്നത്. തൊട്ടടുത്ത ദിവസം വില താഴ്ന്നതിനു ശേഷം ശക്തമായി തിരിച്ചുകയറുകയായിരുന്നു. രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച സ്വർണ വില ഔൺസിന് 2072 ഡോളർ വരെ ഉയർന്നിരുന്നു. അമേരിക്കയിലെ മാന്ദ്യ സാഹചര്യങ്ങൾക്ക് പുറമെ പശ്ചിമേഷ്യയിലെ യുദ്ധഭീതി പൂർണമായും ഒഴിവാകാത്തതും ചൈന നേരിടുന്ന ആരോഗ്യ പ്രതിസന്ധിയും സ്വർണത്തിന് പ്രിയം വർദ്ധിപ്പിച്ചു. സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ വർദ്ധിക്കുമ്പോൾ ഏറ്റവും സുരക്ഷിത നിക്ഷേപം സ്വർണമാണ്. അതിനാൽ നഷ്ടസാധ്യതകൾ കുറയ്ക്കാൻ ഒരാഴ്ചയായി വൻകിട ഫണ്ടുകളും നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണം വലിയ തോതിൽ വാങ്ങിക്കൂട്ടുകയാണ്. റിസർവ് ബാങ്ക് മുതൽ ചെറുകിട രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ വരെ ഡോളർ വിറ്റഴിച്ച് സ്വർണം വാങ്ങുന്നുവെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു.
കഴിഞ്ഞ ഡിസംബറിൽ സ്വർണം പവന് 39,000 രൂപ വരെ കുറഞ്ഞതിന് ശേഷമാണ് ഈ വർഷം വില അസാധാരണമായി കുതിച്ചുയർന്നത്. അമേരിക്കയും യൂറോപ്പും കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങാൻ ഇടയുള്ളതിനാൽ വരും ദിവസങ്ങളിൽ സ്വർണ വില വൻ മുന്നേറ്റം നടത്തിയേക്കും. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 2,300 ഡോളർ വരെ എത്തിയാലും അത്ഭുതം വേണ്ടയെന്ന് വിദഗ്ധർ പറയുന്നു.
സ്വർണാഭരണങ്ങൾക്ക് പവന് 51,000 രൂപ വരെ നൽകണം
കേരളത്തിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ചരക്ക് സേവന നികുതിയും പണിക്കൂലിയും മറ്റ് ചാർജുകളും കൂടെ ചേർത്ത് 51,000 രൂപയ്ക്ക് അടുത്ത് നൽകണം. വിവിധ ജുവലറികളിൽ ഈ നിരക്കുകളിൽ മാറ്റമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |