കൊച്ചി: കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിന്റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹെെക്കോടതി. അപകടത്തിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. അതിൽ ആരെയും കുറ്റപ്പെടുത്താൻ കോടതി താൽപര്യപ്പെടുന്നില്ല. വിദ്യാർത്ഥികളാണ് അവിടെത്തെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്.
പക്ഷേ ഏതെങ്കിലും വിദ്യാർത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജിയിലാണ് നടപടി. സർക്കാരിനോടും സർവകലാശാല അധികൃതരോടും നിലവിൽ അന്വേഷണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകി. ഹർജി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി.
അതേസമയം, കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസുകളിൽ പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കാൻ സമിതി രൂപീകരിച്ചിരുന്നു.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. രാജശ്രീ എം.എസ്, സ്കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് മേധാവി ഡോ. ബൈജു കെ.ആർ. എന്നിവരടങ്ങിയതാണ് സമിതി. കുസാറ്റ് ദുരന്തത്തെക്കുറിച്ചുള്ള സമഗ്ര അന്വേഷണവും സമിതി നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |