കൊച്ചി: ഏഴു വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി ഗ്ളോബൽ വ്യക്തമാക്കി. 2026- 27 വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ (ജി.ഡി.പി) ഏഴ് ശതമാനം വളർച്ച നേടുമെന്നും അവർ പറയുന്നു. നിലവിൽ അമേരിക്ക, ചൈന, ജർമ്മനി, ചൈന എന്നിവയ്ക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ്. എസ് ആൻഡ് പിയുടെ ഗ്ളോബൽ ക്രെഡിറ്റ് ഔട്ട്ലുക്ക് 2024 എന്ന പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. നിലവിൽ ലോകത്തെ ഏറ്റവും മികച്ച വളർച്ച നേടുന്ന വികസ്വര രാജ്യമാണ് ഇന്ത്യ.
അടിസ്ഥാനസൗകര്യ വികസനത്തിന് ഇന്ത്യ നടത്തുന്ന ഭീമമായ നിക്ഷേപം മൂലം സേവന അടിസ്ഥിത സാമ്പത്തിക മേഖലയിൽ നിന്നും മാനുഫാക്ചറിംഗ് കേന്ദ്രീകൃത ആഗോള ഹബായി ഇന്ത്യ അതിവേഗം മാറുകയാണെന്നും എസ് ലൻഡ് പി റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ മേഖലയിൽ വൈദഗ്ദ്ധ്യ വികസനത്തിനും സ്ത്രീ പങ്കാളിത്തം ഉയർത്താനും ഇന്ത്യ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. രാജ്യത്തെ ഡിജിറ്റൽ വിപണി മികച്ച വളർച്ച നേടുന്നതിനാൽ കൂടുതൽ ടെക്ക് സ്റ്റാർട്ടപ്പുകൾ ഉയർന്നു വരാനും ആഗോള മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുമുള്ള സാധ്യതയേറെയാണ്. ധനകാര്യ, കൺസ്യൂമർ ഉത്പന്ന വിപണികളിൽ ഇന്ത്യൻ കമ്പനികൾ പിടിമുറുക്കുകയാണ്.
ഓഹരി വിപണി പുതിയ ഉയരത്തിൽ
കൊച്ചി: ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിക്ഷേപ വിശ്വാസം ഏറിയതോടെ ഓഹരി വിപണി ഇന്നലെയും റെക്കാഡ് തിരുത്തി പുതിയ ഉയരത്തിലെത്തി. ബാങ്കിംഗ്, ഇന്ധന മേഖലകളിലുണ്ടായ വാങ്ങൽ താത്പര്യത്തിന്റെ കരുത്തിൽ സെൻസെക്സ് 431 പോയിന്റ് ഉയർന്ന്69.296 ൽ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 168.3 പോയിന്റ് നേട്ടവുമായി 20,855 ൽ വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ ആറാം ദിവസമാണ് ഇന്ത്യൻ ഓഹരികൾ മുന്നേറ്റം തുടരുന്നത്. എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ ഇന്നലെ മൂന്ന് ലക്ഷം കോടി രൂപയുടെ വർദ്ധനയുണ്ടായി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിൽ ഇന്നലെ മികച്ച മുന്നേറ്റമുണ്ടായി.
വിദേശ നിക്ഷേപകർ പണമൊഴുക്കുന്നു
ഡിസംബറിൽ രണ്ട് വ്യാപാര ദിനങ്ങളിലായി വിദേശ ധനകാര്യ സ്ഥാപനങ്ങൾ 16.000 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |