കൊച്ചി: റിസർവ് ബാങ്ക് ഇന്ന് പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്താൻ ഇടയില്ല. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാണെങ്കിലും വിലക്കയറ്റത്തിന് ഉൗർജം പകരുന്ന യാതൊരു നടപടികളും സ്വീകരിക്കേണ്ടെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ തിരക്കിട്ട് പലിശ കുറച്ചാൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വീണ്ടും കുതിച്ചുയരാൻ ഇടയുണ്ട്. ബി. ജെ.പിയുടെ രാഷ്ട്രീയ സാദ്ധ്യതകളെ പോലും പ്രതികൂലമായി ബാധിക്കുന്നതിനാൽ പലിശ കുറയ്ക്കുന്നതിനോട് കേന്ദ്ര ധനമന്ത്രാലയവും പ്രതികൂല നിലപാടാണ് സ്വീകരിക്കുന്നത്.
അതേസമയം ഈടില്ലാതെ ബാങ്കുകളും ഫിനാൻഷ്യൽ ടെക്ക് കമ്പനികളും വാരിക്കോരി നൽകുന്ന വായ്പകൾക്ക് മൂക്കുകയറിടാൻ റിസർവ് ബാങ്ക് ശക്തമായ നടപടികൾ സ്വീകരിക്കാൻ സാദ്ധ്യതയുണ്ടെന്ന് ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നു. വളരെ എളുപ്പത്തിലും വലിയ നൂലാമാലകളില്ലാതെയും നൽകാൻ കഴിയുന്നതിനാൽ മുൻനിര ബാങ്കുകൾ വ്യക്തിഗത വായ്പകളുടെ വിതരണത്തിന് കൂടുതൽ ഉൗന്നൽ നൽകുന്നതാണ് റിസർവ് ബാങ്കിന് ആശങ്ക സൃഷ്ടിക്കുന്നത്.
കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. നിലവിൽ റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിലവിൽ 6.5 ശതമാനമാണ്. നാണയപ്പെരുപ്പം നേരിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മേയ് മാസത്തിന് ശേഷം ആറ് തവണയായി റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 2.5 ശതമാനം വർദ്ധന വരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |