ഡിസംബർ ഒന്നിന് റിലീസ് ചെയ്ത് തിയേറ്ററുകളിൽ വൻ വിജയം തീർക്കുന്ന 'അനിമൽ' സിനിമയ‌്‌ക്കെതിരെ കോൺഗ്രസ് നേതാവും ചത്തീസ്ഗഢ് എം പിയുമായ രഞ്ജീത് രഞ്ജൻ രംഗത്ത്. അനിമൽ കാണാൻ പോയ തന്റെ മകൾ ചിത്രം പൂർത്തിയാകുന്നതിന് മുൻപ് തിയേറ്ററിൽ നിന്ന് ഇറങ്ങിവന്നെന്നാണ് രഞ്ജീത് രഞ്ജൻ രാജ്യസഭയിൽ പറഞ്ഞത്.
'സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്. നമ്മൾ എല്ലാവരും സിനിമകൾ കണ്ടാണ് വളർന്നത്. സിനിമയ്ക്ക് യുവത്വത്തെ സ്വാധീനിക്കാൻ കഴിയും. എന്റെ മകൾ കോളേജിലെ സുഹൃത്തുക്കൾക്കൊപ്പം 'അനിമൽ' കാണാൻ പോയിരുന്നു. സിനിമ പൂർത്തിയാകുന്നതിന് മുൻപ് കണ്ണീരോടെ അവൾ തിയേറ്ററിൽ നിന്ന് ഇറങ്ങി. അവൾക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല. ഇത്തരം സിനിമകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളാണ് കാണിക്കുന്നത്. കേന്ദ്ര കഥാപാത്രം അയാളുടെ ഭാര്യയെ എങ്ങനെയാണ് കെെകാര്യം ചെയ്യുന്നത്. അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. യുവാക്കൾ ഇത്തരം കഥാപാത്രങ്ങളെ മാതൃകയായി കാണുന്നു. സിനികളിൽ ഇങ്ങനെയുള്ള അതിക്രമങ്ങൾ കാണുന്നതുകൊണ്ടാണ് സമൂഹത്തിലും ഇതെല്ലാം കാണേണ്ടി വരുന്നത്' - രഞ്ജീത് രഞ്ജൻ പറഞ്ഞു.
സിനിമയിൽ 'അർജൻ വെെലി' എന്ന ഗാനം ഉപയോഗിച്ചതിനെയും എം പി വിമശിച്ചു. പഞ്ചാബി യുദ്ധഗാനം രൺബീർ കപൂറിന്റെ കഥാപാത്രം കൊലപാതകം പോലുള്ള പ്രവർത്തികൾ ചെയ്യുമ്പോൾ പശ്ചാത്തലമായി ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തിയേക്കാമെന്നും രഞ്ജീത് രഞ്ജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |