SignIn
Kerala Kaumudi Online
Sunday, 06 October 2024 3.14 PM IST

അടുക്കളയിൽ നിന്ന് കോളേജിലേക്ക്; അമ്മയും മോളും ചങ്ക് ക്ളാസ്‌മേറ്റ്സ് !

Increase Font Size Decrease Font Size Print Page
db

കോട്ടയം: സിന്ധുവും മകൾ നന്ദനയും വീട്ടിൽ മാത്രമല്ല, കോളേജിലും 'ചങ്ക്സാണ് '. ഒരേ ക്ലാസിൽ ഒന്നിച്ചിരുന്നു പഠിക്കുന്ന അമ്മയും മോളും തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ താരങ്ങളാണ്. ഒന്നാംവർഷ മലയാളം വിദ്യാർത്ഥികൾ.

മൂന്ന് പതിറ്റാണ്ട് മുമ്പ് പഠിച്ച കോളേജിൽ വീണ്ടും ചേർന്ന സന്തോഷമാണ് സിന്ധുവിന്. പ്രീഡിഗ്രി കഴിഞ്ഞ് മുടങ്ങിപ്പോയ പഠനം 48-ാം വയസിൽ വീണ്ടെടുക്കുകയാണ്. അതും ഏക മകൾക്കൊപ്പം. മകളുടെ പ്രായമുള്ള കുട്ടികൾക്കൊപ്പമുള്ള പഠനം സിന്ധുവിന് ഹരമായി. ചില‌ർ അമ്മേന്ന് വിളിക്കും. ചിലർ ചേച്ചീന്നും. സിന്ധൂസേ എന്ന്

വിളിക്കുന്നവരുമുണ്ട്. തങ്ങളേക്കാൾ പ്രായമുള്ള വിദ്യാർത്ഥിനി പഠനത്തിൽ മിടുമിടുക്കിയാണെന്ന് അദ്ധ്യാപകരും പറയുന്നു.

യാദൃച്ഛികമായാണ് എറണാകുളം മണീട് തോംബ്രക്കരോട്ട് ജയചന്ദ്രന്റെ ഭാര്യ ഐ.വി.സിന്ധു കോളേജ് ടാഗണിഞ്ഞത്. നന്ദനയെ ഉപരിപഠനത്തിനയയ്ക്കാൻ തീരുമാനിക്കുമ്പോൾ യാത്രാ ദുരിതം വെല്ലുവിളിയായി. ദൂരേക്ക് മകളെ അയയ്‌ക്കാൻ അമ്മമനസിന് സങ്കടം. ഭർത്താവും ബന്ധുക്കളും ഒപ്പം നിന്നപ്പോൾ സിന്ധുവും പഠിക്കാൻ തീരുമാനിച്ചു.

സഹപാഠികളായ അമ്മയേയും മകളേയും കോളേജ് പെട്ടെന്നറിഞ്ഞു. ജനറഷേൻ ഗ്യാപ്പൊന്നും സിന്ധുവിനെ ബാധിച്ചില്ല. കുട്ടികളുടെ അമ്മയും ചേച്ചിയും കൂട്ടുകാരിയുമൊക്കെയാണ്. നന്ദനയെ കൂടാതെ അരുണും സാന്ദ്രയും ജസ്‌നയും ജയലക്ഷ്മിയും ദേവികയും ആദർശും അനഘയും വിഷ്ണുവും ഉൾപ്പടെ 30 മക്കളുണ്ടെന്നാണ് സിന്ധു പറയുന്നത്.

 വീട്ടമ്മയിൽ നിന്ന് വിദ്യാർത്ഥി

പുലർച്ചെ മൂന്നിന് ഉണരും. വീട്ടുകാര്യങ്ങൾ നോക്കി ഏഴരയോടെ നന്ദനയ്ക്കൊപ്പം വണ്ടികയറും. മൂന്ന് ബസ് മാറിക്കയറി 9.30ന് ക്ളാസിൽ. തിരിച്ചെത്തുമ്പോൾ ആറു മണി കഴിയും. പഠനവും ഉറക്കവുമെല്ലാം ശനിയും ഞായറും. പരസ്പരം പറഞ്ഞും തിരുത്തിയുമുള്ള പഠനം. പേരന്റ്സ് മീറ്റിംഗിനെത്തുന്നത് ഭർത്താവ് ജയചന്ദ്രൻ.

'' ക്ളാസിലെ ഏറ്റവും മിടുക്കിയാണ് സിന്ധു. നല്ല ഭാഷാസ്വാധീനമുണ്ട്.

കുട്ടികളുമായെല്ലാം നല്ല കൂട്ടാണ്.''

ജി. രമ്യ, മലയാളം വിഭാഗം മേധാവി

'' മകൾക്കൊപ്പം പഠിക്കാൻ കഴിയുന്നത് അപൂർവ ഭാഗ്യമാണ്.''

ഐ.വി.സിന്ധു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KAUMUDI SPECIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.