കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ കോളേജ് അസി.കമ്മിഷണർ കെ. സുദർശൻ കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഹർഷീനയുടെ ചികിത്സയിൽ ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്ന് മനപൂർവമല്ലാത്ത വീഴ്ച സംഭവിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. 800 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളാണുള്ളത്. 40 രേഖകൾ തെളിവുകളായി ഹാജരാക്കി.
2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷീനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഹർഷീനയെ ചികിത്സിച്ച ഇപ്പോൾ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന ഡോ.സി.കെ.രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം.ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സുമാരായ എം. രഹന, കെ.ജി.മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ. ചികിത്സാ പിഴവിന് രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നാലു പേർക്കെതിരെയും ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |