ന്യൂഡൽഹി: നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ആഗ്രഹിക്കുന്ന ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ( 70 ) 'ഇന്ത്യ' മുന്നണിയിൽ സമ്മർദ്ദം ശക്തമാക്കാൻ ജെ.ഡി.യു ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ബീഹാർ മുൻഗർ എം. പി കൂടിയായ രാജീവ് രഞ്ജൻ എന്ന ലാലൻ സിംഗിനെ മാറ്റിയാണ് പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ നിതീഷ് അദ്ധ്യക്ഷനായത്.
ജാതി സെൻസസ് അനിവാര്യമെന്ന രാഷ്‌ട്രീയ പ്രമേയം പാസാക്കിയ യോഗം മറ്റൊരു പ്രമേയത്തിൽ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
രണ്ടാം തവണയാണ് നിതീഷ് ദേശീയ അദ്ധ്യക്ഷനാകുന്നത്. 2016ൽ ശരദ് യാദവിനെ പുറത്താക്കിയാണ് ആദ്യം തലപ്പത്ത് വന്നത്. അടുത്ത വർഷം
ആർ. ജെ. ഡിയുമായുള്ള ഭരണസഖ്യം വിട്ട് ബി. ജെ. പിക്കൊപ്പം പോയി. അഞ്ച് വർഷത്തെ ബി. ജെ. പി ബാന്ധവം അവസാനിപ്പിച്ചാണ് കഴിഞ്ഞ വർഷം വീണ്ടും ആർ. ജെ. ഡിക്കൊപ്പം ചേർന്നത്.
താൻ ഒരു പദവിയും ആവശ്യപ്പെട്ടില്ലെന്നും ബീഹാറിൽ ചെയ്ത നല്ല പ്രവർത്തനങ്ങൾ രാജ്യത്തുടനീളം പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അതിനായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നും നിതീഷ് പറഞ്ഞു.വരും ദിവസങ്ങളിൽ സീറ്റ് വിഭജന ചർച്ചകളിലും 'ഇന്ത്യ' യോഗങ്ങളിലും പാർട്ടി നിലപാട് അറിയിക്കുക നിതീഷാകും. പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദളിത് നേതാവായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയെ കൊണ്ടുവരാനുള്ള മുന്നണിക്കുള്ളിലെ നീക്കത്തിൽ നിതീഷ് അതൃപ്‌തനാണ്. ജെ.ഡി.യു നിലപാട് ഉയർത്തിക്കാട്ടാൻ യോഗത്തിൽ പങ്കെടുത്ത ലലൻസിംഗിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കരുതുന്നു.
2021 മുതൽ അദ്ധ്യക്ഷനായിരുന്ന ലലൻ സിംഗ് പാർട്ടി വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും മകൻ തേജസ്വിയുമായും അടുപ്പമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മണ്ഡലത്തിൽ ശ്രദ്ധിക്കാനാണ് പദവി ഒഴിഞ്ഞതെന്നാണ് ലലൻ സിംഗ് പറയുന്നത്.
2025-ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പു കൂടി മുന്നിൽ കണ്ടാണ് നിതീഷ് നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനൊപ്പം മുന്നണിയിൽ ഒപ്പമുള്ള ആർ.ജെ.ഡിയെക്കാൾ ഉയരാനും നിതീഷ് ആഗ്രഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |