ന്യൂഡൽഹി: ഇന്ത്യയിലെ ജനം സുസ്ഥിര സർക്കാരിനെയാണ് ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ 'തട്ടിക്കൂട്ട്' മുന്നണി ശ്രമങ്ങളെ തള്ളുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം മുന്നണി സർക്കാരുകളുടെ അസ്ഥിരത രാജ്യത്തിന്റെ 30 വർഷം നഷ്ടപ്പെടുത്തിയെന്നും ഒരു ദേശീയ മാദ്ധ്യമത്തോട് അദ്ദേഹം പറഞ്ഞു.
തട്ടിക്കൂട്ട് മുന്നണി സർക്കാരുകളുടെ കാലഘട്ടത്തിലെ അഴിമതിയും പ്രീണന രാഷ്ട്രീയവും ഭരണമില്ലായ്മയും ജനം കണ്ടതാണ്. അവർ ജനങ്ങളുടെ ആത്മവിശ്വാസം നഷ്‌ടപ്പെടുത്തി. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കി. നമ്മുക്ക് അത്തരം ഒരു സർക്കാർ ആവശ്യമില്ല. അതിനാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ജനങ്ങൾ സ്വീകരിക്കും.
ലോക്‌സഭാ സീറ്റുകളുടെ കാര്യത്തിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബി.ജെ.പി. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലും പല സംസ്ഥാനങ്ങളിൽ പ്രധാന പ്രതിപക്ഷമായും ശക്തമായി പ്രവർത്തിക്കുന്നു. നാഗാലാൻഡ്, മേഘാലയ തുടങ്ങിയ ആറ് ക്രിസ്ത്യൻ ഭൂരിപക്ഷ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിമാരായി പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നത് പുതിയ കാര്യമല്ല. ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ താൻ നിയമസഭാംഗമായിരുന്നില്ല. കുടുംബ രാഷ്ട്രീയം പിന്തുടരുന്ന പാർട്ടികൾക്ക് ജനാധിപത്യ ഭരണം ബുദ്ധിമുട്ടാണെന്നും കോൺഗ്രസിനെ അടക്കം കുറ്റപ്പെടുത്തി മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |