വാഷിംഗ്ടൺ: 2024ലെ യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കൊളറാഡോയ്ക്ക് പിന്നാലെ മെയ്ൻ സംസ്ഥാനത്തും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിലക്ക്. മെയ്‌നിലെ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെലോസിന്റേതാണ് ഉത്തരവ്. 2021 ജനുവരിയിലെ യു.എസ് ക്യാപിറ്റൽ കലാപത്തിൽ പങ്കുള്ളതിനാൽ ട്രംപിന് മത്സരിക്കാൻ യോഗ്യതയില്ലെന്ന് ഉത്തരവിൽ പറയുന്നു.
കലാപത്തിലോ ആക്രമണത്തിലോ ഉൾപ്പെട്ടവരെ അധികാരത്തിൽ നിന്ന് നീക്കാനുള്ള യു.എസ് ഭരണഘടനയിലെ 14-ാം ഭേദഗതിയുടെ മൂന്നാം സെക്ഷൻ ചൂണ്ടിക്കാട്ടിയാണ് നീക്കം. വിധിക്കെതിരെ മെയ്നിലെ കോടതികളിൽ അപ്പീൽ നൽകുമെന്ന് ട്രംപിന്റെ ടീം അറിയിച്ചു. കോടതി വിധിക്ക് ശേഷമേ ഉത്തരവ് പ്രാബല്യത്തിൽ വരൂ. കഴിയാഴ്ചയാണ് കൊളറാഡോ സുപ്രീംകോടതി സമാന വിധി പുറപ്പെടുവിച്ചത്.
ഉത്തരവുകൾ പ്രകാരം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിന് കൊളറാഡോയിലും മെയ്നിലും മാർച്ച് 5ന് നടക്കുന്ന പാർട്ടി പ്രൈമറിയിൽ ( ഉൾപാർട്ടി പോര് ) മത്സരിക്കാനാകില്ല. വിധി മറ്റ് സംസ്ഥാനങ്ങൾക്ക് ബാധകമല്ല. കൊളറാഡോ വിധിക്കെതിരെ ട്രംപിന്റെ ടീം അപ്പീൽ നൽകിയിട്ടുണ്ട്. അതേ സമയം, ട്രംപിന് വിലക്കേർപ്പെടുത്താൻ മിഷിഗൺ, മിനസോട്ട, കാലിഫോർണിയ സംസ്ഥാനങ്ങളിൽ നടന്ന നീക്കം പരാജയപ്പെട്ടു. ട്രംപിനെ വിലക്കണോ എന്നതിൽ യു.എസ് സുപ്രീംകോടതി അന്തിമ തീരുമാനം പുറപ്പെടുവിച്ചേക്കും.
അതേസമയം, കൂടുതൽ സംസ്ഥാനങ്ങളിൽ തന്നെ വിലക്കാനുള്ള നീക്കം നടക്കുന്നത് ട്രംപിന്റെ പ്രസിഡന്റ് മോഹങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. കൊളറാഡോ പൊതുവെ ഡെമോക്രാറ്റുകൾക്ക് അനുകൂലമാണെങ്കിലും മെയ്ൻ റിപ്പബ്ലിക്കൻമാർക്ക് നിർണായകമാണ്. അഭിപ്രായ സർവേകളിൽ
ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ പ്രസിഡന്റ് ജോ ബൈഡനേക്കാൾ ട്രംപിനാണ് ജനപിന്തുണ കൂടുതൽ. എന്നാൽ, ക്യാപിറ്റൽ കലാപത്തിന്റെ പേരിൽ നിലനിൽക്കുന്ന ആരോപണങ്ങൾ ട്രംപിന് തലവേദന സൃഷ്ടിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |