മലപ്പുറം: ബിൽക്കിസ് ബാനു കേസിലെ സുപ്രീംകോടതി വിധി ജനാധിപത്യത്തിന് പ്രതീക്ഷയേകുന്നതാണെന്ന് മുസ്ളിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എത്രമാത്രം പക്ഷപാതപരമായാണ് ഗുജറാത്ത് സർക്കാർ കാര്യങ്ങൾ നടത്തിയതെന്ന് വിധിയിലൂടെ വ്യക്തമായി. പ്രതികളെ ന്യായീകരിച്ചും കോടതിയിൽ സത്യം മറച്ചുവച്ചും സർക്കാർ നേടിക്കൊടുത്ത ആനുകൂല്യം ഹൃദയവേദന ഉണ്ടാക്കിയിരുന്നു. രാജ്യത്ത് എന്തും നടക്കുമെന്ന തോന്നൽ സൃഷ്ടിച്ചു.
സർക്കാർ തന്നെ കുറ്റം മറച്ചുവച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നത് ഗൗരവകരമാണ്. നിരവധി കേസുകളിൽ ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടാവാം. നീതി നിഷേധിക്കപ്പെട്ട എല്ലാ കേസുകളിലും സമാനമായ വിധിയുണ്ടാവട്ടെയെന്ന് ആശിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിധി ബി.ജെ.പിക്കുള്ള താക്കീത്: ജെബി മേത്തർ
ബി.ജെ.പിയുടെ ഭരണകൂട ഭീകരതയ്ക്കെതിരായ സുപ്രീംകോടതിയുടെ താക്കീതാണ് ബിൽക്കിസ് ബാനു കേസിലെ വിധിയെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു. നാരീശക്തിയുടെ വീമ്പുപറയുന്ന ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും യഥാർത്ഥരൂപം ജനം മനസിലാക്കും. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ടമാനഭംഗം ചെയ്തതിന് കോടതി ശിക്ഷിച്ച കുറ്റവാളികളെ മോചിപ്പിക്കുകയാണ് ഗുജറാത്ത് സർക്കാർ ചെയ്തത്. ഉന്നത ബി.ജെ.പി നേതാക്കളുടെ സംരക്ഷണം പ്രതികൾക്ക് ലഭിച്ചിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന ഗുജറാത്ത് സർക്കാർ രാജിവയ്ക്കണമെന്നും ജെബി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |