പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ നിതീഷ് എൻ.ഡി.എയിൽ ചേരുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു. എൻ.ഡി.എയിലേക്കു തിരിച്ചെത്താൻ നിതീഷിന് താത്പര്യമുണ്ടെങ്കിൽ ചർച്ച ചെയ്യാമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിനു പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്.
രാജ്ഭവനിലെ കൂടിക്കാഴ്‌ചയ്ക്ക് നിതീഷിനൊപ്പം ജെ.ഡി.യു മന്ത്രി വിജയ് കുമാർ ചൗധരിയും ഉണ്ടായിരുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ഒഴിവാക്കിയത് ആർ.ജെ.ഡിയുമായുള്ള ഭിന്നത കാരണമാണെന്നും വാർത്തകൾ പ്രചരിച്ചു. കൂടിക്കാഴ്ച തികച്ചും ഔപചാരികമായിരുന്നുവെന്ന വിശദീകരണമാണ് ജെ.ഡി.യു നൽകിയത്. അതേസമയം, ബീഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന് ഭാരത രത്ന നൽകുന്നതിൽ സന്തോഷം പങ്കുവച്ച നിതീഷ് കുമാർ കേന്ദ്രസർക്കാരിന്റേത് മികച്ച തീരുമാനമാണെന്നും കാലങ്ങളായി ആവശ്യപ്പെടുന്നതായിരുന്നെന്നും പ്രതികരിച്ചു. ജെ.ഡി.യുവിനെ ലക്ഷ്യമിട്ടാണ് പുരസ്കാര പ്രഖ്യാപനമെന്ന വിമർശനം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |