ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി കസ്റ്റഡിയിൽ എടുത്ത ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ. എം. എം നേതാവുമായ ഹേമന്ത് സോറൻ
ഇന്നലെ രാത്രി രാജി സമർപ്പിച്ചു. സംസ്ഥാന ഗതാഗത മന്ത്രി ചമ്പൈ സോറൻ പുതിയ മുഖ്യമന്ത്രിയാവും.
നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭരണ പക്ഷമായ ഇന്ത്യ മുന്നണിയിലെ 48 എം.എൽ.എമാർ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. തന്നെ അറസ്റ്റ് ചെയ്താൽ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാനുള്ള ഹേമന്ത് സോറന്റെ നീക്കം എം. എൽ.എമാരുടെ എതിർപ്പിൽ പൊളിഞ്ഞു.
ഇന്നലെ ഉച്ചമുതൽ റാഞ്ചിയിലെ വസതിയിൽ സോറനെ ചോദ്യം ചെയ്‌ത ഇ.ഡി രാത്രി എട്ടുമണിയോടെയാണ് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ഉറപ്പായതിനാൽ ഇ. ഡി ഉദ്യോഗസ്ഥർക്കൊപ്പം അവരുടെ വാഹനത്തിൽ തന്നെ രാജ്ഭവനിൽ എത്തി ഗവർണർ സി. പി. രാധാകൃഷ്ണന് രാജി സമർപ്പിക്കുകയായിരുന്നു. ഔദ്യോഗിക സതിയിൽ തന്നെ ഉണ്ടായിരുന്ന എം. എൽ.എമാർ രണ്ട് ബസുകളിൽ സോറനെ അനുഗമിച്ച് രാജ്ഭവനിൽ എത്തി.
മുൻ മുഖ്യമന്ത്രി ഷിബു സോറന്റെ മകനായ ഹേമന്ത് സോറൻ 2013 മുതൽ മുഖ്യമന്ത്രിയാണ്.
അറസ്റ്റിനെതിരെ ജാതി കാർഡ്
പട്ടികവർഗക്കാരനായ തന്നെ അവഹേളിച്ചെന്ന സോറന്റെ പരാതിയിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ റാഞ്ചി പൊലീസ് കേസെടുത്തു. ജനുവരി 29ന് ദക്ഷിണ ഡൽഹിയിലെ സർക്കാർ വസതിയിൽ ഇഡി മിന്നൽ റെയ്ഡ് നടത്തി തന്നെയും തന്റെ സമുദായത്തെയും അവഹേളിച്ചെന്നാണ് പരാതി. അവിടെ നിന്ന് പിടിച്ചെടുത്ത ബി. എം.ഡബ്ലിയു കാറും 30 ലക്ഷം രൂപയും തന്റേതല്ല.
തലയിൽ മുണ്ടിട്ട് മുങ്ങി
ശനിയാഴ്ച രാത്രി സ്വകാര്യ വിമാനത്തിൽ ഡൽഹിയിലെത്തിയ ഹേമന്ത് സോറൻ ഇഡി വരവ് അറിഞ്ഞ് ഞായറാഴ്ച രാത്രി മുങ്ങി. തലയിൽ ഷാൾ മൂടി സ്വകാര്യ കാറിൽ 1,300 കിലോമീറ്റർ അകലെയുള്ള റാഞ്ചിയിൽ എത്തി. യാത്ര ടോൾ ബൂത്തുകളിലെ കാമറകളിൽ പതിയാതെ.
സോറന്റെ കേസ്:
ഭാര്യയുടെ പേരിലുള്ള കമ്പനിക്കായി ആദിവാസി ഭൂമി തട്ടിയെടുക്കൽ, പദവി ദുരുപയോഗം ചെയ്‌ത് ഖനി സ്വന്തമാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ. കേസിൽ 14 പേരെ ഇഡി അറസ്റ്റ് ചെയ്‌തു.
ചമ്പൈ സോറൻ: ജാർഖണ്ഡ് കടുവ
ജാർഖണ്ഡിന്റെ ആറാം മുഖ്യമന്ത്രി
സെരായികേലയിൽ നിന്നുള്ള എം.എൽ.എ
ജാർഖണ്ഡ് കടുവ എന്ന് അറിയപ്പെടുന്നു.
കർഷക കുടുംബത്തിൽ ജനനം
2005ൽ സ്വതന്ത്രനായി ആദ്യം നിയമസഭയിൽ
പിന്നീട് ജാർഖണ്ഡ് മുക്തി മോർച്ചയിൽ
തുടർച്ചയായ അഞ്ച് തവണ എം.എൽ.എ.
ഭാര്യ: മാൻകോ സോറൻ. ഏഴ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |