ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാൽ ഇടക്കാല ബഡ്ജറ്റാണ് അവതരിപ്പിക്കുന്നത്. നിർമലാ സീതാരാമന്റെ ആറാമത്തെ ബഡ്ജറ്റാണിത്.
സമ്പദ് രംഗത്ത് നവ ഉന്മേഷമാണെന്നും പത്തുവർഷംകൊണ്ട് ഗുണപരമായ മാറ്റങ്ങളാണ് ഉണ്ടായതെന്നും മോദി ഭരണത്തിൽ രാജ്യം കുതിച്ചുയർന്നു എന്നും ബഡ്ജറ്റ് അവതരണ വേളയിൽ ധനമന്ത്രി പറഞ്ഞു. രാജ്യത്തിന് നിരവധി വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു എന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ബഡ്ജറ്റ് പ്രസംഗം ആരംഭിച്ചത്.
ബഡ്ജറ്റ് പ്രസംഗത്തിൽ നിന്ന്
നിക്ഷേപ സൗഹൃദ രാജ്യമാക്കി ഇന്ത്യയെ വളർത്തി
വികസിത ഭാരതം ലക്ഷ്യംവച്ചുള്ള ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കി.
അമൃതകാലത്തിനായി ശക്തമായ അടിത്തറയിട്ടു.
രാഷ്ട്രവിഭവങ്ങൾ എല്ലാവരിലേക്കും എത്തി.
ജി എസ് ടി ഒരു രാജ്യം ഒരു നികുതി സാദ്ധ്യമാക്കി,
മുത്തലാക്ക് നിയമവിരുദ്ധമാക്കി,
പിഎം വിശ്വകർമ്മ യോജനയിൽ ശിൽപ്പികൾക്ക് സഹായം.
2047ൽ വികസിത ഭാരതമാണ് ലക്ഷ്യം
ജൻധൻ അക്കൗണ്ടുവഴി ജനങ്ങളിലേക്ക് പണമെത്തി.
സുതാര്യത ഉറപ്പുവരുത്താൻ കഴിഞ്ഞു.
ആഗോളമൂലധനം ഇന്ത്യയിലേക്ക് ഒഴുകി.
മുപ്പതുകാേടി സ്ത്രീകൾക്ക് മുദ്രലോൺ നൽകി.
രാജ്യത്ത് ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കി
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബഡ്ജറ്റിൽ ആവോളം ക്ഷേമപ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് കരുതുന്നത്.. അടുത്ത് അധികാരമേൽക്കുന്ന സർക്കാരാകും പൂർണ ബഡ്ജറ്റ് അവതരിപ്പിക്കുക. എന്നാൽ ഒന്നാം മോദി സർക്കാർ 2019 ൽ ഇടക്കാല ബഡ്ജറ്റിനു പകരം സമ്പൂർണ ബഡ്ജറ്റ് തന്നെയാണ് അവതരിപ്പിച്ചത്
ഇന്ന് രാവിലെ ബഡ്ജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. രാഷ്ട്രപതി ധനമന്ത്രിക്ക് ആശംസകൾ നേർന്നു. കേന്ദ്ര സഹമന്ത്രിമാരായ ഭാഗവത് കൃഷ്ണറാവു, പങ്കജ് ചൗധരി എന്നിവരും നിർമല സീതാരാമനൊപ്പമുണ്ടായിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |