കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മെമ്മറികാർഡ് ആരെങ്കിലും അനധികൃതമായി പരിശോധിച്ചോ എന്നറിയാൻ ജില്ലാ സെഷൻസ് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകണമെന്ന് ഹൈക്കോടതി. റിപ്പോർട്ട് രഹസ്യരേഖയാണെന്നും ഹർജിക്കാരിക്ക് നൽകരുതെന്നുമുള്ള നടൻ ദിലീപിന്റെ വാദം കോടതി തള്ളി. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ ജില്ല ജഡ്ജിയോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് നടി നൽകിയ ഉപഹർജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്.
ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡിൽ തിരിമറി ആരോപിച്ച് അതിജീവിത നൽകിയ ഹർജിയിൽ കഴിഞ്ഞ ഡിസംബർ 7നാണ് അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലായിരുന്ന മെമ്മറികാർഡിന്റെ ഹാഷ് വാല്യു മാറിയത് അനധികൃതമായി പരിശോധിച്ചതുകൊണ്ടാണെന്നാണ് അതിജീവിതയുടെ വാദം. റിപ്പോർട്ടിന്റെ പകർപ്പിനായി അതിജീവിത നേരത്തെ ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയെങ്കിലും കൊടുത്തിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |