കൽപ്പറ്റ:ഇടത് മുന്നണിയുടെ വയനാട്ടെ സ്ഥാനാർത്ഥിയും സി.പി.ഐ ദേശീയ നേതാവുമായ ആനിരാജ വെളളിയാഴ്ച മണ്ഡലത്തിലെത്തും.അന്ന് മുതൽ മണ്ഡലത്തിൽ സജീവമാകും.
കൽപ്പറ്റ, സുൽത്താൻബത്തേരി, മാനന്തവാടി, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജകമണ്ഡലങ്ങൾ അടങ്ങുന്നതാണ് വയനാട് പാർലമെന്റ് മണ്ഡലം. 2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ നേതാവ് രാഹുൽഗാന്ധി 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനു സി.പി.ഐയിലെ പി.പി.സുനീറിനെ തറപറ്റിച്ചു. മണ്ഡലത്തിൽ രാഹുൽ വീണ്ടും ജനവിധി തേടുമോ എന്നതിൽ ഇനിയും വ്യക്തതയായില്ല. രാഹുലാണ് മത്സരിക്കുന്നതെങ്കിൽ ബി.ജെ.പിയിൽ .ശോഭാ സുരേന്ദ്രന് പുറമെ എ.പി.അബ്ദുളളക്കുട്ടിയുടെ പേരും കേൾക്കുന്നുണ്ട്.
കണ്ണൂരിന്റെ മണ്ണിൽ സി.പി.ഐയുടെ വിദ്യാർഥി, വനിതാ പ്രസ്ഥാനങ്ങളിൽ രാഷ്ട്രീയം പയറ്റിയ നേതാവാണ് ആനി രാജ. കണ്ണൂർ ഇരിട്ടി ആറളം വട്ടപ്പറമ്പിൽ തോമസ്മറിയ ദമ്പതികളുടെ മകളാണ് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജായുടെ ജീവിതസഖിയായ ആനി രാജ വയനാടിനു അപരിചിതയുമല്ല. മത നിരപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്ന അവർ വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിലാണ്. മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ആനി രാജയ്ക്കു വലിയ സ്വീകാര്യതയാണുള്ളത്.രാഹുൽഗാന്ധി രണ്ടാമതും മത്സരിക്കുന്നില്ലെങ്കിൽ ആനി രാജ യു.ഡി.എഫിനു കനത്ത വെല്ലുവിളി ഉയർത്തുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |