മുംബയ്: കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ട താരങ്ങളുടെ വാര്‍ഷിക കരാറില്‍ നിന്ന് യുവതാരങ്ങളായ ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യരേയും ബിസിസിഐ ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ ടീമിനായി കളിക്കാത്തപ്പോള്‍ രഞ്ജി ട്രോഫി കളിക്കണമെന്ന ബോര്‍ഡിന്റെ നിര്‍ദേശം പാലിക്കാത്തതിനാലായിരുന്നു നടപടി. ഇപ്പോഴിതാ ഈ നടപടിയിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍.
ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായിരിക്കുന്നു. അപ്പോള്‍ ഇത് ഹാര്‍ദിക് പാണ്ഡ്യക്ക് ബാധകമല്ലേയെന്നാണ് ഇര്‍ഫാന്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ടീമിനായി അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് ഇഷാന്‍ കിഷന്‍. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഏഷ്യാ കപ്പില്‍ കരുത്തുറ്റ പാക് ബൗളിംഗ് നിരക്ക് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ടീമിനെ കരകയറ്റിയ തകര്‍പ്പന്‍ ഇന്നിംഗ്‌സ് കളിച്ചിട്ടുമുണ്ട്. ശ്രേയസ് അയ്യരാകട്ടെ ലോകകപ്പ് സെമി ഫൈനലില്‍ സെഞ്ച്വറി നേടിയ താരമാണ്.
ഇത്രയും നേട്ടങ്ങളുള്ള താരങ്ങളെ രഞ്ജി ട്രോഫി കളിക്കാത്തതിന്റെ പേരില്‍ കരാറില്‍ നിന്ന് പുറത്താക്കുമ്പോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ പരിക്കേറ്റ് പുറത്തായ ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ പരിക്ക് ഭേദമായി ഐപിഎല്ലിനായി തയ്യാറെടുക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാകാതെ തന്റെ ക്ലബ്ബിന് വേണ്ടി പരിശീലനം നടത്തുന്ന ഹാര്‍ദിക്കിന്റെ രീതി ബിസിസിഐ കാണുന്നില്ലേയെന്നും ഇര്‍ഫാന്‍ ചോദിക്കുന്നു. ടെസ്റ്റ് താരമല്ലെന്ന് ന്യായീകരണമുണ്ടെങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും ആഭ്യന്തര മത്സരങ്ങള്‍ ഹാര്‍ദിക് കളിക്കുന്നില്ലെന്ന കാര്യം മുന്‍ ഓള്‍റൗണ്ടര്‍ ചൂണ്ടിക്കാണിക്കുന്നു.
They are talented cricketers, both Shreyas and Ishan. Hoping they bounce back and come back stronger. If players like Hardik don't want to play red ball cricket, should he and others like him participate in white-ball domestic cricket when they aren't on national duty? If this...
— Irfan Pathan (@IrfanPathan) February 29, 2024
കിഷനും ശ്രേയസും കഴിവുള്ള താരങ്ങളാണ്. അവര്‍ ശക്തമായി മടങ്ങിയെത്തുമെന്ന് കരുതുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ള താരങ്ങള്‍ ദേശീയ ടീമില്‍ കളിക്കാത്ത സന്ദര്‍ഭങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതല്ലേ. ഇത് എല്ലാവര്‍ക്കും ബാധകമല്ലെങ്കില്‍ ബിസിസിഐ ആഗ്രഹിച്ച ഫലം കൈവരില്ല'- മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു. ഇരുവര്‍ക്കും കരാര്‍ പുതിക്കി നല്‍കാതിരുന്ന ബിസിസിഐ പക്ഷേ ലോകകപ്പ് മുതല്‍ ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഹാര്‍ദിക്കിന് എ ഗ്രേഡ് കരാര്‍ നല്‍കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |