ഹിന്ദി വെബ് സീരീസുകളിൽ ശക്തമായ സാന്നിദ്ധ്യവുമായി കനി കുസൃതി
മനോഹരമായ യാത്രയിലാണ് കനി കുസൃതി. റിച്ചി മെഹ് തയുടെ പോച്ചർ.അഭിഷേക് ചൗബേയുടെ കില്ലർ സൂപ്പ്. ഹിന്ദി വെബ് സീരീസുകളിൽ കനി കുസൃതിയുടെ ഗംഭീര പ്രകടനം കണ്ട് മലയാളി പ്രേക്ഷകർ പോലും അത്ഭുതപ്പെടുന്നു. പ്രതിഭാധനരായ സംവിധായകരുടെ സംരംഭങ്ങളിലെല്ലാം കനി ഭാഗമാകുന്നു.
മനോജ് ബാജ്പേയ്, കൊങ്കണ സെൻ ശർമ, നാസർ, ഷായാജി ഷിൻഡെ തുടങ്ങിയവരോടൊപ്പം കില്ലർ സൂപ്പിൽ കനി തകർത്തഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽനിന്ന് ലാലും സാന്നിദ്ധ്യം അറിയിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ കഥ പറയുന്ന ആമസോൺ ഒറിജിനൽ ക്രൈം സീരീസായ പോച്ചറിൽ റോഷൻ മാത്യുവിനും നിമിഷ സജയനും ഒപ്പമാണ് കനിയുടെ പ്രകടനം.ഒാസ്കാർ നേടിയ പ്രൊഡക്ഷൻ കമ്പനിയായ ക്യൂസി എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്ന ആദ്യ ടെലിവിഷൻ പരമ്പരയാണ് പോച്ചർ.
''ഞാനിപ്പോൾ കൂടുതലും ഹിന്ദി പ്രോജക്ടുകളാണ് ചെയ്യുന്നത്. മഹാറാണി എന്ന വെബ് സീരീസിന്റെ മൂന്നാം സീസൺ പുറത്തിറങ്ങാനുണ്ട്. സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ വേൾഡ് ഡ്രാമ വിഭാഗത്തിൽ പ്രേക്ഷക പുരസ്കാരം നേടിയ ഇന്ത്യൻ- ഇംഗ്ളീഷ് സിനിമ 'ഗേൾസ് വിൽ ബി ഗേൾസി"ൽ അഭിനയിച്ചു. പായൽ കപാഡിയ സംവിധാനം ചെയ്യുന്ന മലയാളം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നു. ഒരു ഹിന്ദി സിനിമയുടെ ഷൂട്ടും.""കനി സംസാരിക്കുകയായിരുന്നു.
കില്ലർ സൂപ്പിനു വേണ്ടി കളരി പഠിച്ചതാണോ ?
പതിനെട്ടാം വയസിൽ ആട്ടക്കളരി എന്ന കണ്ടംമ്പററി നൃത്തസംഘത്തിൽ കളരി കോഴ്സ് ചെയ്തിട്ടുണ്ട്. അവിടെ കളരിയുടെ അടിസ്ഥാനം മാത്രമാണ് പഠിച്ചത്. സ്കൂൾ ഒഫ് ഡ്രാമയിൽ പഠിക്കുമ്പോൾ കളരി സിലബസിലുണ്ടായിരുന്നു. പോണ്ടിച്ചേരി ആദിശക്തി സംഘത്തിൽ ഹിന്ദുസ്ഥാൻ കളരി പഠിച്ചു. ആയുധങ്ങളൊന്നും എടുത്തിരുന്നില്ല. വടി മാത്രമേ എടുത്ത് തുടങ്ങിയിരുന്നുള്ളു. അതിനുശേഷം കളരി അഭ്യസിച്ചില്ല. കില്ലർ സൂപ്പിനുവേണ്ടി ഉറുമി വച്ചുള്ള കളരി അഭ്യസിച്ചു. ഫൈറ്റ് രംഗത്തിനുവേണ്ടി അർപ്പിത് എന്ന പരിശീലകനൊപ്പം തയ്യാറെടുപ്പുകൾ നടത്തി. പരിശീലനം തുടങ്ങിയപ്പോൾ എനിക്കൊരു അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. അതിനുശേഷം വിശ്രമത്തിലായിരുന്നു. ഏകദേശം 20 ദിവസമായിരുന്നു പരിശീലനം. അതിന്റെ പോരായ്മ സീരീസിലുണ്ട്. ആയുധങ്ങൾ എടുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട അടവായി വരുന്നതാണ് ഉറുമി. അത്രയും വർഷങ്ങളെടുത്താണ് ഉറുമിയിലെത്തുന്നത്. സീരീസിന് വേണ്ടി മാത്രം അത് അഭ്യസിക്കുമ്പോൾ അതിന്റെ പോരായ്മയുണ്ടാകും. അടിസ്ഥാനം ഉണ്ടായിരുന്നതുകൊണ്ട് കുറച്ചുകൂടെ എളുപ്പത്തിൽ ചെയ്യാൻ കഴിഞ്ഞു. എന്നാലും ഏകദേശം 9 വർഷങ്ങളുടെ ഇടവേളയുണ്ടായിരുന്നതുകൊണ്ട് ശരീരം അതിനൊപ്പം അധികം നിന്നില്ല.
കഥാപാത്രത്തിനു വേണ്ടി തയ്യാറെടുപ്പ് നടത്താറുണ്ടോ ?
എല്ലാ കഥാപാത്രങ്ങൾക്കും വേണ്ടിയും തയ്യാറെടുപ്പുകൾ നടത്താറുണ്ട്. അവർ ജീവിക്കുന്ന ചുറ്റുപാട്, അവർ ചെയ്യുന്ന ജോലി ഇതെല്ലാം നമുക്ക് പരിചയമുണ്ടാകണമെന്നില്ല. ഞാൻ ഒരു നഴ്സിന്റെ കഥാപാത്രം ചെയ്തിരുന്നു. അവരുടെ ജോലി പഠിക്കാൻ വർക്ക്ഷോപ്പ് ലഭിച്ചിരുന്നു. സംവിധായകനിൽ നിന്ന് അങ്ങനെയൊരു പിന്തുണയുണ്ടങ്കിലേ അഭിനേതാക്കൾക്ക് അവരുടെ കഥാപാത്രങ്ങളുടെ തൊഴിലിന് അനുസരിച്ച് തയ്യാറെടുപ്പ് നടത്താൻ അവസരം കിട്ടാറുള്ളൂ. എപ്പോഴും അങ്ങനെ ലഭിക്കാറില്ല. കിട്ടണമെന്നായിരിക്കും എല്ലാ അഭിനേതാക്കളുടെയും ആഗ്രഹം എന്നെനിക്ക് തോന്നുന്നു.
എനിക്ക് പൊതുവെ ഓഡിഷൻ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. കഥാപാത്രത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും അറിയാതെതന്നെ എങ്ങനെ അതിനെ അവതരിപ്പിക്കുന്നു എന്ന കൗതുകം എന്നിലുണ്ട്.
അഭിനയയാത്രയിൽ കില്ലർ സൂപ്പ് എങ്ങനെയാണ് പ്രത്യേകത നിറഞ്ഞതായി മാറുന്നത് ?
ഏറ്റവും പ്രധാനം സംവിധായകൻ അഭിഷേക് ചൗബേയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ്. ഇത്രയും നാൾ പ്രവർത്തിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ . ഒപ്പം പ്രവർത്തിച്ച എല്ലാ അഭിനേതാക്കൾക്കും അങ്ങനെ തോന്നും. ഓരോ അഭിനേതാക്കളിൽ നിന്നും മികച്ച പ്രകടനം പുറത്തുകൊണ്ടവരാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കില്ലർ സൂപ്പിൽ ഒരുപാട് വർഷത്തെ അനുഭവസമ്പത്തുള്ള അഭിനേതാക്കളുണ്ട്. അവരെല്ലാം അഭിനയിക്കുന്നത് കാണാൻ നല്ല രസമായിരുന്നു. കൊവിഡ് കാലത്താണ് ഷൂട്ട് നടന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഷൂട്ട് ചെയ്തത്.
പിന്നെ ഇത്രയും വലിയ പ്രൊഡക്ഷൻ ആയിരുന്നിട്ടും എന്റെ കഥാപാത്രത്തിന്റെ മേക്കപ്പ് എന്താ ശരിയാകാതിരുന്നതെന്ന് പലരും ചോദിച്ചു. കീർത്തിമ എന്ന കഥാപാത്രത്തിന്റെ മുഖത്തൊരു വെട്ടുണ്ട്. ആ വെട്ടുവീണത് മറയ്ക്കാനാണ് കഥാപാത്രം മേക്കപ്പ് ഇടുന്നത്.
മികച്ച നടി എന്ന സംസ്ഥാന പുരസ്കാരം ലഭിക്കുന്നതിന് മുമ്പും ശേഷവും എങ്ങനെ വിലയിരുത്തുന്നു ?
അവാർഡിന് മുമ്പും ശേഷവും മലയാളത്തിൽ നിന്ന് ഒരുപാട് അവസരങ്ങൾ വന്നില്ല. നല്ല കഥാപാത്രങ്ങൾ വരുമ്പോൾ മറ്റു തിരക്ക് കാരണം ചെയ്യാൻ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. അവാർഡിന് ശേഷം ആഗ്രഹിക്കുന്ന രീതിയിൽ ബഹുമാനം കിട്ടുന്നതാണ് ഒരു വ്യത്യാസമായി തോന്നിയിട്ടുള്ളത്. പക്ഷേ ബഹുമാനം എന്നുപറയുന്നത് ഒരു അവാർഡ് ലഭിക്കുന്നതുകൊണ്ട് മാത്രം കിട്ടേണ്ട കാര്യമല്ല. പരസ്പര ബഹുമാനം എല്ലാ മനുഷ്യരും അർഹിക്കുന്നുണ്ട്. സിനിമ മേഖലയിൽ മാത്രമല്ല, പൊതുവെ പല മനുഷ്യരും അർഹിക്കുന്ന മാനുഷിക പരിഗണന തരാത്തതായി തോന്നിയിട്ടുണ്ട്. മുമ്പൊക്കെ പ്രതിഫലം പറയാൻ ഇടം പോലും ഇല്ലായിരുന്നു, ബിരിയാണി ചെയ്തപ്പോൾ കിട്ടിയതും കുറവ് പ്രതിഫലമായിരുന്നു. സിനിമയുടെ ബഡ്ജറ്റ് അനുസരിച്ച് അത്രയേ അവരുടെ പക്കൽ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ പ്രതിഫലം പറഞ്ഞാലും തിരിച്ച് ബഹുമാനത്തോടെയാണ് മറുപടി തരുന്നത്. മുമ്പ് ഒന്നും നമ്മുടെ കയ്യിൽ അല്ലായിരുന്നു. പ്രതിഫലം ചോദിച്ചാൽ തന്നെ പിന്നെ വിളിക്കില്ല എന്നൊരു രീതിയായിരുന്നു, എന്താണ് അവർ തരുന്നത് അതും മേടിച്ചു പോകണം എന്നൊരു ചിന്താഗതിയായിരുന്നു.
പിന്നെ ഞാൻ കേരളത്തിൽ അല്ല താമസിക്കുന്നത്. കുറച്ചുനാൾ മുംബയിൽ ആയിരുന്നു. ഇപ്പോൾ ഗോവയിലാണ്. അതൊക്കെ കൊണ്ടാകാം അധികം സിനിമകൾ കിട്ടാത്തത്. പിന്നെ എനിക്ക് ഇഷ്ടപ്പെട്ട സംവിധായകരുടെ സിനിമകൾ കാണുമ്പോൾ, അടുത്തതിൽ ഓഡിഷൻ ചെയ് തോട്ടെ അല്ലെങ്കിൽ അവസരങ്ങൾ ഉണ്ടെങ്കിൽ പറയണം എന്നൊക്കെ അവരോട് പറയാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |