തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിനുള്ള പ്രഖ്യാപനം പ്രതിപക്ഷ പേരാട്ടത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷൻമാർ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചുകൊണ്ട് മാദ്ധ്യമങ്ങളാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാഥാർത്ഥ്യം മൂടി വയ്ക്കാനും പ്രതികളെ സംരക്ഷിക്കാനും ഭരണകക്ഷി ശ്രമം നടത്തിയതോടെയാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങിയത്. അമ്മമാരുടെ ഭീതിയിൽ നിന്നും ചെറുപ്പക്കാരുടെ രോഷത്തിൽ നിന്നും വിദ്യാർത്ഥികളുടെ അമർഷത്തിൽ നിന്നുമാണ് സമരം ആരംഭിച്ചത്.
സിദ്ധാർത്ഥിന്റെ കുടുംബവുമായി പ്രതിപക്ഷം നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇന്ന് മുഖ്യമന്ത്രി സിദ്ധാർത്ഥിന്റെ പിതാവിന് സി.ബി.ഐ അന്വേഷണം ഉറപ്പ് നൽകിയിട്ടുണ്ട്. അതിനാൽ സമരം അവസാനിപ്പിക്കണമെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ആവശ്യപ്പെടുകയും ചെയ്തു.
മരണകാരണമായേക്കാവുന്ന ഗുരുതര മുറിവുകൾ സിദ്ധാർത്ഥിന്റെ ശരീരത്തിൽ ഉണ്ടെന്നറിഞ്ഞിട്ടും പ്രതികളെ രക്ഷിക്കാൻ പൊലീസ് അതു മൂടിവച്ചു. കൊന്ന് കെട്ടിത്തൂക്കിയതും പിന്നീട് മൃതദേഹം അഴിച്ച് ആശുപത്രിയിൽ എത്തിച്ചതും പ്രതികളാണ്. സി.പി.എമ്മാണ് പ്രതികൾക്ക് സംരക്ഷണം ഒരുക്കിയത്.
സിദ്ധാർത്ഥിന്റെ കൊലപാതകവും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നടത്തുന്ന കിരാത പ്രവർത്തനങ്ങളും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജനങ്ങളോട് പറയുമെന്നും ഇവർക്കുള്ള മറുപടി ജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |