ബംഗളൂരു: ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തെ ഭരണഘടന മാറ്റിയെഴുതുമെന്ന് കർണാടകയിലെ ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡെ. ഹിന്ദു മതത്തെ സംരക്ഷിക്കാൻ ഭരണഘടനയിൽ മാറ്റംവരുത്തണം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകളിൽ പാർട്ടിക്ക് ജയിക്കാനായാൽ മാത്രമേ ബി.ജെ.പിക്ക് ഭരണഘടനയിൽ മാറ്റം വരുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ കോൺഗ്രസ് നേതാക്കൾ ഭരണഘടനയിൽ വരുത്തിയ മാറ്റങ്ങൾ ഹിന്ദുമതത്തിന്റെ പ്രധാന്യം നഷ്ടപ്പെടുത്തി. അത് മാറ്റി ഹിന്ദുമതത്തെ സംരക്ഷിക്കണം. ലോക്‌സഭയിൽ ഇതിനകം ബി.ജെ.പിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്, ഭരണഘടനയിൽ ഭേദഗതി വരുത്താനുള്ള ഭൂരിപക്ഷം രാജ്യസഭയിൽ പാർട്ടിക്ക് ഇല്ല. അത് നേടാൻ 400ലധികം സീറ്റുകൾ നമ്മെ സഹായിക്കും’ -ഹെഗ്ഡെ പറഞ്ഞു. ലോക്‌സഭ, രാജ്യസഭ എന്നിവയ്ക്കു പുറമേ, സംസ്ഥാന നിയമസഭകളിലും പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. അതിലൂടെ ഭരണഘടന മാറ്റി എഴുതാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങുമെന്നും ഹിന്ദുമതത്തെ മുൻനിരയിലെത്തിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |