73 -ാം വയസിൽ നായികയായി ലീല സാംസൺ
ലോകം അറിയുന്ന ഭരതനാട്യം നർത്തകി.എഴുത്തുകാരി എന്ന വിലാസം കൂടി ചേർന്നാൽ ലീല സാംസൺ എന്ന് വിളിക്കും. അവിടേക്ക് മണിരത്നത്തിന്റെ ഓ കാതൽ കൺമണി കയറി വന്നു.അന്ന് മുതൽ സിനിമയുമായി ലീല സാംസൺ ആരംഭിച്ച പ്രണയം തുടരുന്നു.
തമിഴകത്തിന്റെ പ്രേക്ഷക മനസിൽനിന്ന് ഓ കാതൽ കൺമണിയിലെ ഭവാനിഇറങ്ങി പോകാതെ ഇപ്പോഴും നിൽക്കുന്നു. ഡൽഹിയിലെ ശ്രീരാം ഭാരതീയ കലാകേന്ദ്രയിൽ നൃത്താദ്ധ്യാപികയായും ചെന്നൈ കലാക്ഷേത്ര ഡയറക്ടറായും പ്രവർത്തിക്കുമ്പോൾ ലീല സാംസൺ നല്ലൊരു പ്രേക്ഷകയായിരുന്നു .കേന്ദ്ര സംഗീതനാടക അക്കാഡമിയുടെയും സെൻസർ ബോർഡിന്റെയും അദ്ധ്യക്ഷ സ്ഥാനങ്ങൾ വഹിച്ചു.
1990ൽ പത്മശ്രീ . തമിഴ്നാട് സർക്കാരിന്റെ കലയ്മാമണി പുരസ്കാരം . പൃഥ്വിരാജ് ചിത്രം ഭ്രമത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.നവാഗതനായ അഭിജിത് അശോകൻ രചനയും സംവിധാനവും നിർവഹിച്ച ജനനം :1947 പ്രണയം തുടരുന്നു സിനിമയിലൂടെ 72-ാം വയസിൽ ആദ്യമായി നായികയും.നായകൻ ജയരാജ് കോഴിക്കോടും.
സിനിമയിൽ എത്തുമെന്ന് എപ്പോഴെങ്കിലും കരുതിയോ ?
ഒരിക്കലും പ്രതീക്ഷിച്ചില്ല. സർവീസിൽ നിന്ന് വിരമിച്ച ശേഷം ഒരു പുതിയ കലാരൂപം പഠിക്കണമെന്ന് വിചാരിച്ചു. എന്നാൽ യാദൃശ്ചികമായി സിനിമയിലേക്ക് എത്തി. മണിരത്നം സാർ ഓ കാതൽ കണ്മണിയിലൂടെ സിനിമയിലേക്ക് അവസരം തന്നു. ആ അവസരം ഞാൻ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു. നാലു ഭാഷകളിൽ അഭിനയിച്ചു.ഇപ്പോൾ അഭിനയം ഞാൻ ആസ്വദിക്കുന്നു. അതുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
ജനനം : 1947 പ്രണയം തുടരുന്നു സിനിമയിലെ കഥാപാത്രം എങ്ങനെ വേറിട്ടതാകുന്നു ?
ഗൗരി ടീച്ചർ എന്നാണ് കഥാപാത്രത്തിന്റെ പേര്. സർവീസിൽനിന്ന് വിരമിച്ച സ്കൂൾ അദ്ധ്യാപിക. ഒരു നല്ല കുടുംബത്തിലെ അംഗം. നിർഭാഗ്യവശാൽ, മകന്റെയും മരുമകളുടെയും അസഹിഷ്ണുത കാരണം അവർ ഓൾഡ് ഏജ് ഹോമിലാണ് ജീവിക്കുന്നത്. പക്ഷേ അവർക്ക് വീട്ടിൽ താമസിക്കാൻ ഒരുപാട് ഇഷ്ടമാണ്. സ്വയം ഭക്ഷണം ഉണ്ടാക്കാനും പുറത്തൊക്കെ ഇറങ്ങി നടക്കാനും താത്പര്യപ്പെടുന്ന സ്വഭാവം. വളരെ ബുദ്ധിമതിയും സംസ്കാരമുള്ള വ്യക്തിയുമാണ് ഗൗരി. കൂട്ടിലടച്ചതുപോലെ ജീവിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. തന്റെ സ്വാതന്ത്ര്യത്തിന് പുതിയൊരു സാഹചര്യവുമായി പൊരുത്തപ്പെടാൻ അവർ തയ്യാറാണ്. അതാണ് ഈ സിനിമ പറയുന്നത്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം എന്നെ ഒരുപാട് ആകർഷിച്ചു. അതുപോലെ ആവിഷ്കാരത്തിന്റെ പുതിയ ഭാഷ മനസിലാക്കാൻ ഈ സിനിമ എനിക്ക് അവസരമൊരുക്കി തന്നു. കഥാപാത്രം എനിക്കിഷ്ടപ്പെട്ടു. അഭിജിത്ത് അശോകൻ തിരക്കഥ എഴുതി, സംവിധാനം ചെയ്ത മനോഹരമായ സിനിമ.
വാർദ്ധക്യത്തിൽ കണ്ടുമുട്ടി ഒന്നിക്കുന്നവരോടൊപ്പം ചേരാൻ താത്പര്യമുണ്ടോ?
തീർച്ചയായും. സമൂഹം കല്പിച്ചുനൽകുന്ന പ്രായത്തിന്റെ അതിർവരമ്പുകൾ പ്രണയത്തിനില്ല. സ്നേഹം സഹിഷ്ണുതയും അനുകമ്പയുമാണ്. രണ്ട് വ്യക്തികൾ തമ്മിൽ പരസ്പരം മനസിലാക്കുന്നതാണ് എന്റെ കാഴ്ചപ്പാടിൽ പ്രണയം.
നൃത്തം മാറ്റി നിറുത്തിയാൽ ഏത് മേഖലയാണ് കൂടുതൽ ആസ്വദിക്കുന്നത് ?
സംഗീതവും വായനയും വളരെയധികം ആസ്വദിക്കാറുണ്ട്. കഥകളി ഒരുപാട് ഇഷ്ടമാണ്. അഭിനയത്തിലേക്ക് എത്തുന്നതിന് മുൻപേ തന്നെ സിനിമ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ അഭിനയിക്കാൻ തുടങ്ങിയത് മുതൽ സിനിമയെ കൂടുതൽ അടുത്തറിഞ്ഞ് ചേർത്തു പിടിക്കുന്നു. ഇറുകി തുന്നിച്ചേർത്തിരിക്കുന്ന സംഘമാണ് എന്നും വിജയിക്കുന്നത്. അതാണ് സിനിമയോട് പ്രണയം തോന്നാൻ കാരണം. സിനിമയിലെ പരസ്പരാശ്രയവും അതിൽ ഉൾപ്പെട്ട എല്ലാവരുടെയും ആവേശവും ഒരുപാട് ഇഷ്ടപ്പെടുന്നു. അതെനിക്ക് ഏറെ പ്രചോദനം നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |