സിനിമകൾ തന്നെയാണ് പ്രതീക്ഷയെന്ന് ലുക്മാൻ
മലപ്പുറത്തെ ചങ്ങരംകുളത്തുനിന്ന് സിനിമയിലേക്ക് വണ്ടി കയറിയ ലുക് മാൻ ഇപ്പോൾ ലുക്കൊന്ന് മാറ്റി.പുതുവർഷത്തിൽ ലുക്മാന്റെ ആദ്യ റിലീസായി എത്തിയ അഞ്ചക്കള്ളകോക്കാനിൽ ലുക്ക് മാറ്റി പിടിച്ച കാഴ്ചയാണ്. ഒപ്പം അടിയും ഇടിയും വെടിവയ്പ്പും ആവോളം. നവാഗതനായ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ചിത്രത്തിൽ ചെമ്പൻ വിനോദിനൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് യുദ്ധം.നായകവേഷത്തിൽ ലുക്മാൻ സൂപ്പർ യാത്ര തുടരാൻ ഒന്നിന് പിറകെ ഒന്നായി സിനിമകൾ.
എന്താണ് അഞ്ചക്കള്ളകോക്കാൻ ?
പൊറാട്ട് എന്ന ഫോക് കലാരൂപത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. കോക്കാൻ വരുമെന്ന് കുട്ടികളെ പേടിപ്പെടുത്താൻ ചില സ്ഥലത്തൊക്കെ പറയാറുണ്ട്. പൊറാട്ട് കളിക്കുകയാണെന്ന് പറയുന്നത് ഞാനും കേട്ടിട്ടുണ്ട്.
സിനിമ കാണുമ്പോൾ പേര് അനുയോജ്യമെന്ന് പ്രേക്ഷകർക്ക് തോന്നും.സിനിമയിൽ കോക്കാനുണ്ട്. രണ്ടുമണിക്കൂർ എന്റർടെയ്നറാണ് അഞ്ചക്കള്ളകോക്കാൻ. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വിധമാണ് ഉല്ലാസ് ഒരുക്കിയിരിക്കുന്നത്. ഇത് പൂർണമായും ഉല്ലാസിന്റെ സിനിമയാണ്.
സിനിമകൾ തന്നെയാണ് നടൻ എന്ന നിലയിൽ എന്റെ പ്രതീക്ഷ. അഞ്ചക്കള്ളകോക്കാനാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇതുകഴിഞ്ഞാൽ അടുത്ത സിനിമയായിരിക്കും പ്രതീക്ഷ.
സിനിമയിലേക്ക് വരുമ്പോൾ ഈ നേട്ടം പ്രതീക്ഷിച്ചിരുന്നോ?
അഭിനയിക്കണം എന്നു മാത്രമാണ് അന്നും ഇന്നും എന്റെ മനസിൽ ഉള്ളത്. അടുത്ത സിനിമ ഏതാണ്, എന്ത് കഥാപാത്രമായിരിക്കും, അത് എന്താകും എന്ന ആവേശമാണെനിക്ക്. ആ ആവേശത്തിലാണ് മുന്നോട്ട് പോകുന്നത്. എനിക്ക് പുതിയ കഥാപാത്രങ്ങൾ ചെയ്യണം എന്നല്ല, സംവിധായകനും തിരക്കഥാകൃത്തും എന്നെവച്ച് എങ്ങനെയൊക്കെ ചെയ്യിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ് ഞാൻ നോക്കുന്നത്. ഞാൻ ചെയ്ത സിനിമകൾ അവർ കാണാറുണ്ടാകുമല്ലോ. അങ്ങനെയാണല്ലോ പുതിയ സിനിമകളുമായി വരുന്നത്. പുതിയ സംവിധായകർ എത്തരം സിനിമകളാണ് എന്നെക്കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നത്, അത് കേൾക്കാനും ചെയ്യാനുമുള്ള ആഗ്രഹമാണ് എനിക്ക്.
കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാൻ കഴിയുന്നത് ഭാഗ്യമാണല്ലേ ?
തീർച്ചയായും. അത് ശരിക്കും തിരിച്ചറിയാൻ പറ്റുന്നുണ്ട്. ഉണ്ട മുതൽ ആണ് കഥാപാത്രത്തിലൂടെ അറിയപ്പെടുന്നതിന്റെ ഫീൽ കിട്ടി തുടങ്ങുന്നത്. അതിന് മുൻപ് അഭിനയിച്ച സിനിമകൾ വിജയിച്ചിരുന്നു. 'ആ സിനിമയിൽ അഭിനയിച്ച ആളല്ലേ" എന്നൊക്കെ പലരും വന്ന് ചോദിക്കാറുണ്ടായിരുന്നു. ശരിയായ പാതയിൽ തന്നെയാണ് യാത്ര എന്നതാണ് ഉണ്ട ഇറങ്ങിയതിനുശേഷം എനിക്ക് കിട്ടിയ ഉറപ്പ്. അതിനുശേഷം ഓപ്പറേഷൻ ജാവ , തല്ലുമാല തുടങ്ങിയ സിനിമകൾ ചെയ്യുന്നു. സുലൈഖ മൻസിൽ , ജാക്സൺ ബസാർ യൂത്ത്, കൊറോണ ജവാൻ എന്നിവ സംഭവിക്കുന്നു. ഇതെല്ലാം എനിക്ക് സംതൃപ്തി തന്ന സിനിമകളാണ്. ഒരു അഭിനേതാവിനെ സംബന്ധിച്ച് കഥാപാത്രങ്ങൾ അറിയപ്പെടുന്നു എന്നത് വലിയ ഭാഗ്യമാണ്. അതിനുള്ള പ്രശംസ സംവിധായകനും തിരക്കഥാകൃത്തിനും കൂടെ ലഭിക്കണം. അവരെല്ലാം അതിന്റെ പിറകിലുണ്ട്.
സിനിമയിലേക്കുള്ള വരവ് എളുപ്പമായിരുന്നോ?
സിനിമയിൽ എത്താൻ മിക്കവരും ബുദ്ധിമുട്ടിയിട്ടുണ്ട്. എല്ലാവർക്കും അവരുടേതായ ബുദ്ധിമുട്ടായിരിക്കും. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാനിനി തിരിച്ച് വേറെ പാതയിലേക്ക് പോകില്ല എന്ന തീരുമാനം എടുത്തിരുന്നു. അത് ശരിക്കും കൈവിട്ട കളിയായിരുന്നു. ഒന്ന് ശ്രമിച്ചു നോക്കാം എന്ന രീതിയിലല്ല സിനിമയെ കണ്ടത്. ആ പ്രതീക്ഷ കൈവിടാതെ നിൽക്കുക എന്നത് മാത്രമായിരുന്നു മുന്നിലെ വഴി.
ചെറിയ താരങ്ങളുടെ സിനിമകൾക്ക് തിയേറ്ററിൽ പരിഗണന ലഭിക്കുന്നില്ലെന്ന് കരുതുന്നുണ്ടോ?
സിനിമയുടെ എണ്ണം കൂടുന്നുണ്ട്. ഒരുപാട് താരങ്ങളുടെ സിനിമ ഇറങ്ങുന്നുണ്ട്. ഇതെല്ലാം പ്രേക്ഷകർക്ക് കാണാൻ കഴിയണമെന്നില്ല. സാധാരണക്കാർ ഒരാഴ്ച ഒരു സിനിമയായിരിക്കും കാണുക. അത്രയും വലിയ സിനിമാപ്രേമി ആണെങ്കിലാകും രണ്ടും മൂന്നും സിനിമ കാണുക.ആഴ്ചയിൽ ആറും ഏഴും സിനിമകൾ ഇറങ്ങാറുണ്ട്. ഒരു കടുത്ത സിനിമാപ്രേമിക്ക് പോലും ആ സിനിമകൾ തിയേറ്ററിൽ കണ്ട് തീർക്കാൻ കഴിയില്ല. സ്വാഭാവികമായും ചില സിനിമകൾക്ക് പ്രേക്ഷകർ കയറാതിരിക്കും. ആളുകളെ തിയേറ്ററിൽ എത്തിക്കുന്ന സിനിമകൾക്ക് കാഴ്ചക്കാരുണ്ടാകും. സിനിമയെടുക്കുന്നവർക്ക് പണ്ടത്തേക്കാൾ കൂടുതൽ വെല്ലുവിളികൾ ഇപ്പോഴുണ്ട്. അതിനെ അതിജീവിക്കുന്നവർ ഇവിടെ നിലനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |