തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ധൃതി പിടിച്ചാണ് ചട്ടമുണ്ടാക്കിയത്. നിയമപരമായി എതിര്‍ക്കാനും തുടര്‍നടപടിക്കും കേരളം തയ്യാറാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൗരത്വ നിയമത്തിന്റെ രാഷ്ട്രീയ ലക്ഷ്യമാണ് എതിര്‍ക്കപ്പെടുന്നത്. നിയമം ജനവിരുദ്ധവും വര്‍ഗീയ അജണ്ടയുടെ ഭാഗവുമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മുസ്ലീങ്ങളെ രണ്ടാംതരം പൗരന്‍മാരാക്കുന്ന നിയമമാണിത്. ഭേദഗതി ഇന്ത്യ എന്ന ആശയത്തിന് തന്നെ എതിരാണ്. മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാര്‍ തലച്ചോറാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതിയെ ഹീനമായ നിയമമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി അന്താരാഷ്ട്ര തലത്തില്‍ പോലും നിയമം വിമര്‍ശിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാണിച്ചു. പുറംതള്ളലിന്റെ രാഷ്ട്രീയമാണ് സംഘപരിവാര്‍ ശക്തികള്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ പറഞ്ഞതുപോലെ ഇപ്പോഴും പൗരത്വ നിയമത്തിന് എതിരെ ഉറച്ചുനില്‍ക്കുന്നുവെന്നും കേരളത്തില്‍ ഇത് നടപ്പിലാക്കില്ലെന്ന് അടിവരയിട്ട് പറയുന്നുവെന്നും മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |