തിരുവനന്തപുരം: കാട്ടാന ശല്യം തടയാൻ ആനകളെ അകറ്റുന്ന പ്രത്യേക തരം തേനീച്ചയെ അനുയോജ്യമായ മേഖലകൾ കണ്ടെത്തി വളർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം തേനീച്ചകൾ കരടികളെ ആകർഷിക്കുമെന്നതിനാൽ കരടികൾ ഇല്ലാത്ത മേഖലകളിലാണ് ഇവയെ വളർത്താൻ ഉദ്ദേശിക്കുന്നത്.
വനത്തിലെ അധിനിവേശ സസ്യങ്ങൾ ഒഴിവാക്കും. മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനം വകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാനതല കൺട്രോൾ റൂം തുറന്നു. 36 വനം ഡിവിഷനുകളിൽ എമർജൻസി ഓപ്പറേഷൻ സെന്റർ തുടങ്ങും. വന്യ ജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് പഞ്ചായത്ത് തലത്തിൽ വാട്ട്സ് അപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കും. 900ത്തോളം താൽക്കാലിക വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. വനം വകുപ്പിൽ വൈൽഡ് ലൈഫ് വെറ്ററിനറി വിഭാഗം ശക്തിപ്പെടുത്തും.
വയനാട്ടിലെ 66 തോട്ടങ്ങളിൽ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ അടിക്കാടുകൾ നീക്കം ചെയ്യുന്നു. ജീവനക്കാരെ പുനർവിന്യസിച്ച് 28 ആർആർടികൾ പ്രവർത്തിക്കുന്നു. 64 പമ്പ് ആക്ഷൻ തോക്കുകൾ, രണ്ട് ട്രാങ്കുലൈസർ തോക്കുകൾ, നാല് ഡ്രോണുകൾ എന്നിവ വാങ്ങും. പഞ്ചായത്ത് അടിസ്ഥാനത്തിലെ 264 ജനജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും. വനത്തിനുള്ളിൽ മൃഗങ്ങൾക്ക് വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കും. വയനാട് വനമേഖലയിൽ 341ഉം ഇടുക്കിയിൽ 249ഉം കുളങ്ങൾ പരിപാലിക്കുന്നു. വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതും പരിഗണനയിലാണ്.
വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരമായ 13.70 കോടിയിൽ 6.45 കോടി വിതരണം ചെയ്തു. ശേഷിക്കുന്ന 7.26 കോടി ഉടൻ നൽകും. വന്യജീവി സംഘർഷം തടയാനുള്ള പദ്ധതികൾക്കായി കിഫ്ബി 220 കോടി നൽകും. ദീർഘകാല - ഹ്രസ്വകാല പദ്ധതികൾക്കുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അന്തർദേശീയ, ദേശിയ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതി ഒരാഴ്ചയ്ക്കകം രൂപീകരിക്കും. ഏപ്രിലിൽ അന്താരാഷ്ട്ര വിദഗ്ധരെ പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |