കൊല്ലം: തെന്മലയിലെ ആദിവാസി ഊരുകളിൽ കണ്ടെത്തിയ അപൂർവ കുള്ളൻ പശു വൈകാതെ തെന്മല ഡാർഫ് എന്ന പേരിൽ കൊല്ലത്തിന്റെ സ്വന്തം കുള്ളൻ പശുവാകും. വെച്ചൂർ പശു, കാസർകോട് ഡാർഫ് എന്നീ പ്രസിദ്ധ ഇനങ്ങളുടെ ശ്രേണിയിലേക്ക് തെന്മല കുള്ളനെയും ഉയർത്താനുള്ള ശ്രമം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെയും വെറ്ററിനറി സർവകലാശാലയുടെയും നേതൃത്വത്തിൽ ആരംഭിച്ചു.
പതിറ്റാണ്ടുകളായി ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ അലഞ്ഞുനടന്നിരുന്നവയാണ് തെന്മല കുള്ളൻ പശുക്കൾ. അടുത്തിടെ കൂട്ടത്തിലെ ഒരു പശു മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തെന്മലയിലും തൊട്ടടുത്തുള്ള വഞ്ചിയോട്, ഇടപ്പണ, കടമാൻ കോട്, അരിപ്പ ആദിവാസി ഊരുകളിലും നടത്തിയ പരിശോധനയിൽ 40 ഓളം കുള്ളൻ പശുക്കളെ കണ്ടെത്തി.
ഹരിയാനയിലെ നാഷണൽ ബ്യൂറോ ഒഫ് അനിമൽ ജനറ്റിക് റിസോഴ്സാണ് ജനുസിന് രജിസ്ട്രേഷനും
അംഗീകാരവും നൽകുന്നത്. ലക്ഷണമൊത്ത തെന്മല കുള്ളന്മാരെ മന്ത്രി ജെ.ചിഞ്ചുറാണി
ആദരിച്ചു. ഇവയെ വളർത്തുന്ന പ്രദീപ് നാട്ടുകല്ല്, ചന്ദ്രകുമാരി എന്നീ കർഷകരെയും മന്ത്രി ആദരിച്ചു.
പഠനത്തിന് ശേഷം പ്രഖ്യാപനം
ആകെയുള്ള എണ്ണം, ഭൗതിക പരിശോധന, രോഗപ്രതിരോധ ശേഷി, കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കും
കുള്ളൻ പശുക്കളുടെ ജനിതകത്തെ മറ്റ് ജനുസുകളുമായി താരതമ്യം ചെയ്യും
നിർദ്ധാരണ പ്രജനനം വഴി ജനുസിനെ ശുദ്ധമാക്കി പുതിയ തലമുറയെ സൃഷ്ടിക്കും
ഈ കടമ്പകൾ കടന്നാലേ കൊല്ലത്തിന്റെ സ്വന്തം പശുക്കളായി തെന്മല ഡ്വാർഫിനെ പ്രഖ്യാപിക്കൂ
സവിശേഷതകൾ
കുഞ്ഞുകാൽ, ഉറച്ച കുളമ്പ്, ചൈതന്യമൊത്ത മേനി, തിളങ്ങുന്ന കണ്ണുകൾ, ചെറു കൊമ്പുകൾ, കൊച്ചുപൂണി എന്നിവയാണ് ആകാര സവിശേഷത. ഏറിയാൽ ഒരു ഗ്ലാസ് പാലാണ് കിട്ടുക. മൂരികൾക്ക് ശൗര്യം കൂടുതലാണ്. കൂട്ടിൽ പിടിച്ചുകെട്ടാമെന്ന് കരുതേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |