തിരുവനന്തപുരം:2021ലെ കെ.എസ്.ഇ.ബി. മീറ്റർ റീഡർ റാങ്ക് ലിസ്റ്റ് കാലാവധി 18ന് തീരുമ്പോൾ ഇതുവരെ നിയമനം വെറും 218 പേർക്ക്. ഇപ്പോൾ 249 ലേറെ ഒഴിവുകളുണ്ടായിട്ടും നിയമനം ഇല്ല. ലിസ്റ്റിലെ ആദ്യ 250 പേരിൽ 142 പേരും പ്രായപരിധി കഴിഞ്ഞു. ലിസ്റ്റിന്റെ കാലാവധി നീട്ടി ശേഷിക്കുന്ന കുറച്ചുപേർക്കെങ്കിലും നിയമനം നൽകണമെന്നാണ് റാങ്ക് ഹോൾഡർമാരുടെ അപേക്ഷ. മുഖ്യമന്ത്രിക്കും വൈദ്യുതിമന്ത്രിക്കും ബോർഡ് ഡയറക്ടർമാർക്കും ചെയർമാനും നിവേദനം നൽകി.
2014നാണ് മീറ്റർ റീഡർ / സ്‌പോട്ട് ബില്ലർ തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനമിറക്കിയത്. അന്ന് 1721 ഒഴിവുണ്ടായിരുന്നു. 2016ൽ നടത്തിയ പരീക്ഷയുടെ റാങ്ക്ലിസ്റ്റ് 2021മാർച്ച് 19നാണ് പ്രസിദ്ധീകരിച്ചത്. അതിനിടെ 2019ൽ സാമ്പത്തിക പ്രതിസന്ധി കാരണം 799 ഒഴിവുകൾ വെട്ടിക്കുറച്ചു. പിന്നീട് തസ്തികകൾ അഴിച്ചുപണിതപ്പോൾ ഒഴിവുകൾ 436 ആയി കുറഞ്ഞു.
600 പേരാണ് മുഖ്യപട്ടികയിൽ. സപ്ളിമെന്ററിയിൽ 400പേരും. 436 ഒഴിവുകളിലും അടിയന്തര നിയമനം നടത്തുമെന്ന് 2020ൽ അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപിച്ചു. ഒഴിവിന്റെ 50 ശതമാനമായ 218 പേർക്ക് 2022 ജനുവരിയിൽ പി.എസ്.സി നിയമന ശുപാർശ അയച്ചു. രണ്ടാം പിണറായി സർക്കാർ ബാക്കി 218 ഒഴിവുകളിലെ നിയമനം മാറ്റിവച്ചു. സ്‌മാർട്ട് മീറ്റർ സ്ഥാപിക്കുമ്പോൾ മീറ്റർ റീഡർമാരെ ആവശ്യമില്ലെന്ന കെ.എസ്.ഇ.ബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതോടെ, സ്ഥാനക്കയറ്റം വഴിയുണ്ടായ 31 ഒഴിവുകളിലും ലിസ്റ്റിലുള്ളവർ തഴയപ്പെട്ടു. മീറ്റർ റീഡർമാരായി കരാർ / ദിവസവേതനക്കാരെ നിയോഗിച്ചു.
ജീവനക്കാരെ കുറയ്ക്കണമെന്ന റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശം പരിഗണിച്ച് നാലുവർഷമായി റിട്ടയർമെന്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നില്ല. അതുമൂലം 3000ത്തിലേറെ ജീവനക്കാർ കുറഞ്ഞു. സ്‌മാർട്ട് മീറ്റർ വേണ്ടെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോയും സർക്കാരും തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടും നിയമനം നടത്തുന്നില്ല. ഇതിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ ഭാരവാഹികളായ എ.എൻ.അൻവർ, എം.കൃഷ്ണദാസ് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |