ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി മൽക്കാജ്‌ഗിരിയിൽ റോഡ് ഷോയിൽ പങ്കെടുക്കുമ്പോഴാണ് 17 കിലോമീറ്റർ അകലെ ബഞ്ചാറാ ഹിൽസിൽ മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിതയുടെ അറസ്റ്റിനായുള്ള നാടകീയ നീക്കങ്ങൾ അരങ്ങേറിയത്.
മോദി സംസ്ഥാനത്തുള്ളപ്പോൾ തന്നെ അറസ്റ്റു ചെയ്തത് ബി.ജെ.പിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ആർ.എസും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടായിരുന്നെന്നും അതിനാലാണ് കവിതയ്ക്കെതിരെ ഇ.ഡി നടപടികൾ തുടരാത്തതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
ബി.ആർ.എസ് ആകട്ടെ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയെ കാര്യമായി ആക്രമിച്ചതുമില്ല. ലോക്‌സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോഴും കവിത ഉൾപ്പെടെയുള്ള പ്രമുഖരെ ബി.ആർ.എസ് ഉൾപ്പെടുത്തിയില്ല. ഇതെല്ലാം ബി.ജെ.പിയെ സഹായിക്കാനാണെന്ന് കോൺഗ്രസ് ആവർത്തിക്കുമ്പോഴാണ് കവിതയുടെ അറസ്റ്റ്. ബി.ജെ.പി സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നാണ് എന്നതും ശ്രദ്ധേയമാണ്.
ഇ.ഡി നോട്ടീസുകളെ ' മോദി നോട്ടീസ് ' എന്നാണ് ആരോപണങ്ങളെല്ലാം നിഷേധിച്ച കവിത വിശേഷിപ്പിച്ചത്. മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായർ എന്നീ പ്രധാന എ.എ.പി നേതാക്കൾ കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്.
കേസിൽ കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യ വ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ള നേരത്തേ അറസ്റ്റിലായിരുന്നു. ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
കള്ളപ്പണം വെളുപ്പിച്ചെന്ന് ഉൾപ്പെടെയാണ് കണ്ടെത്തിയത്. ഏതാനും മദ്യ വ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയയും കവിതയും വിജയ് നായരും ഇടപെട്ടെന്നാണ് ആരോപണം.
അരുണിന് 30 ശതമാനം പങ്കാളിത്തമുള്ള കമ്പനിയാണ് ഡൽഹി മദ്യവിൽപനയ്ക്കുള്ള ലൈസൻസ് നേടിയത്. കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം ശരിക്കും കവിതയുടേതാണെന്നും അരുണിനെ മുന്നിൽ നിറുത്തിയതാണെന്നും ഇ.ഡി സംശയിക്കുന്നു. ലൈസൻസ് ലഭിക്കാൻ 100 കോടി രൂപ ഡൽഹി സർക്കാരിന് കവിതയുൾപ്പെട്ട 'സൗത്ത് ഗ്രൂപ്പ്' കൈക്കൂലി നൽകിയെന്നും ആരോപണമുണ്ട്.
പ്രക്ഷോഭത്തിലൂടെ മുൻനിരയിൽ
തെലങ്കാന സംസ്ഥാനത്തിനായുള്ള പ്രക്ഷോഭങ്ങളിൽ അച്ഛൻ കെ.സി.ആറിനൊപ്പം സജീവമായിരുന്നു കവിത. 2014ൽ തെലങ്കാന രൂപീകരണത്തിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തി. നിസാമാബാദ് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് 1,67,184 വോട്ടുകൾക്ക് വിജയിച്ചു.
വില നിയന്ത്രിക്കാൻ മഞ്ഞൾ ബോർഡ് ആവശ്യപ്പെട്ട് കർഷകർ സമരം നടത്തിയപ്പോൾ ബി.ആർ.എസിന്റെ നിഷേധ നിലപാട് തിരിച്ചടിയായി. 2019 തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ധർമപുരി അരവിന്ദ് കവിതയെ പരാജയപ്പെടുത്തി. തുടർന്ന് 2020, 2021 വർഷങ്ങളിൽ നിസാമാബാദിൽ നിന്ന് എം.എൽ.സിയായി തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |