കോഴിക്കോട്: പേരാമ്പ്ര നൊച്ചാടിനടുത്തുളള തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു (26) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ കൊലപാതകമാണോയെന്നതിലും സംശയമുണ്ട്.
സംഭവ സമയം സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാൾ മുൻപ് തന്നെ പോക്കറ്റടി കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും വിവരമുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടുകൂടിയാണ് അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.
അതേസമയം, യുവതിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. കാലുതെന്നി വെള്ളത്തിൽ വീണതല്ലെന്നും അനുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ബന്ധുവായ ദാമോദരൻ മുൻപ് വ്യക്തമാക്കിയത്. പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് അനുവിന്റേത് മുങ്ങി മരണമാണെന്നും പീഡനത്തിന്റെ ലക്ഷണങ്ങളോ അത്തരത്തിലുളള മുറിവുകളോ ശരീരത്തിൽ ഇല്ലെന്നുമാണ് കണ്ടെത്തൽ.
തിങ്കളാഴ്ച രാവിലെ ഭർത്താവിന്റെ കൂടെ ആശുപത്രിയിൽ പോകാൻ സ്വന്തം വീട്ടിൽ നിന്ന് പുറപ്പെട്ട അനുവിനെ കാണാത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നതിനിടെയാണ് തോട്ടിൽ മൃതദേഹം കണ്ടത്. രാവിലെ പുല്ലരിയാൻ എത്തിയ സ്ത്രീയാണ് മൃതദേഹം കാണുന്നത്.
കാണാതാകുമ്പോൾ അനു അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ മൃതദേഹത്തിലില്ലെന്ന് ബന്ധുക്കൾ പറയുന്നു. മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിക്കാൻ സാദ്ധ്യതയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു വർഷം മുൻപായിരുന്നു അനുവിന്റെ വിവാഹം. പ്രജിൽരാജ് (ഇരിങ്ങണ്ണൂർ) ആണ് അനുവിന്റെ ഭർത്താവ്. കൊവിഡാനന്തര രോഗങ്ങളെത്തുടർന്ന് മൂന്നുമാസമായി ഭർത്താവ് അവശനായിരുന്നു. ഭർത്താവിനെ പരിചരിക്കുന്നതിനിടെയിൽ മാതാവിന് സുഖമില്ലാതെ വന്നതോടെയാണ് വാളൂരിലെ സ്വന്തം വീട്ടിൽ അനു എത്തിയത്. ഭർത്താവിനെ ആശുപത്രിയിൽ കാണിക്കാനെന്നുപറഞ്ഞായിരുന്നു അനു സ്വന്തം വീട്ടിൽ നിന്ന് പോയത്. എന്നാൽ ഭർതൃവീട്ടിൽ എത്തിയിരുന്നില്ല. അനു സന്തോഷവതിയായിരുന്നുവെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |