സുൽത്താൻ ബത്തേരി : മതേതര ഇന്ത്യയെ തകർക്കുന്ന പൗരത്വ നിയമ ഭേദഗതിയിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. വയനാട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണം സുൽത്താൻ ബത്തേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 18 കോൺഗ്രസ് എം.പിമാരിൽ ഒരാൾ പോലും ഇതിനെതിരെ പാർലമെന്റിൽ ശബ്ദം ഉയർത്തിയില്ല. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് കോൺഗ്രസ് ആദ്യം ഇടത് പക്ഷത്തോടൊപ്പം നിന്നെങ്കിലും പിന്നീട് നിലപാട് മാറ്റി ബി.ജെ.പിയോട് ചേർന്നു.
പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം നേർത്ത്‌പോകാൻ കാരണം കഴിഞ്ഞതവണ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിയാണ്. പാർലമെന്റിൽ കോൺഗ്രസിന്റെ പ്രധാന ശബ്ദമാകേണ്ട വ്യക്തിയാണ് വയനാട് എം.പി രാഹുൽ ഗാന്ധി. ഇദ്ദേഹം . വയനാട്ടുകാർക്ക് വേണ്ടി സംസാരിച്ചോ?. വയനാട്ടിൽ വന്യമൃഗ ശല്യം കാരണം ജീവഹാനി സംഭവിച്ചു കൊണ്ടിരിക്കുന്നു. വനനിയമം ഭേദഗതി ചെയ്യാതെ ശാശ്വത പരിഹാരം കാണാൻ കഴിയില്ല. കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ പോലും എം.പിയ്ക്കാവുന്നില്ല. നിയമം ഭേദഗതി ചെയ്യാതെ വന്യമൃഗങ്ങളെ വെടിവെച്ചാൽ അകത്ത് കിടക്കേണ്ട അവസ്ഥയാണ്. സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയാവുന്ന എല്ലാ കാര്യങ്ങളും യുദ്ധകാലടിസ്ഥാനത്തിൽ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി കെ.ജെ.ദേവസ്യ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |