ഉദിയൻകുളങ്ങര : പൊള്ളുന്ന വെയിലിൽ 11 രൂപയ്ക്ക് വേണ്ടിയുള്ള 80 കാരന്റെ അദ്ധ്വാനം നൊമ്പരമാവുന്നു. റസൽപുരം പുന്നക്കാട് ലക്ഷംവീട് കോളനിയിൽ ബാബുവിന്റെ ജീവിതകഥ ഏവരെയും ഈറനണിയിക്കുന്നതാണ്.
വലതു കാലിന് സ്വാധീനക്കുറവുള്ള ബാബു തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ശാരീരിക അസ്വസ്ഥതകളും വാർദ്ധക്യരോഗങ്ങളും അലട്ടാൻ തുടങ്ങിയതോടെ തെങ്ങുകയറ്റ തൊഴിലിനു പോവാൻ കഴിയാതായി. ഇപ്പോൾ റോഡുകളിലും ഓടകളിലും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലുമെല്ലാം ഉപേക്ഷിക്കപ്പെടുന്ന കുപ്പികൾ പെറുക്കിയെടുത്താണ് ഉപജീവനം നയിക്കുന്നത്. പൊള്ളുന്ന വെയിലിൽ കിലോമീറ്ററോളം നടന്ന് ശേഖരിക്കുന്ന കുപ്പികൾ ഒരു ചാക്ക് തികഞ്ഞാൽ 11 രൂപ പ്രതിഫലം ലഭിക്കും.
ഒരു ദിവസം ഒന്നും രണ്ടും ചാക്കുകൾ മാത്രമാണ് ബാബുവിന് നിറയ്ക്കാനാവുന്നത്. നിറഞ്ഞ ചാക്കുകൾ കെട്ടിയെടുത്ത് കിലോമീറ്ററുകൾ വീണ്ടും നടന്നുപോയി വേണം തൂക്കി വിൽക്കാൻ. കിടപ്പു രോഗിയായ ഭാര്യ തങ്കമണിക്ക് മരുന്ന് വാങ്ങാൻ ദിവസവും 200 രൂപയോളം വേണ്ടിവരും. എന്നാൽ അതിനുള്ള തുക കണ്ടെത്താൻ ബാബുവിന് കഴിയാറില്ല. ആശാവർക്കർ നൽകുന്ന മരുന്നാണ് തങ്കമണിക്ക് ഏക ആശ്രയം.
കോളനിയിലെ ഇരുമുറി വീട്ടിൽ കഴിയുന്ന ഈ ദമ്പതികൾക്ക് മക്കളില്ല. ദുർഗന്ധം വഹിക്കുന്ന ഓടകളിൽ നിന്നും മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ നിന്നുമെല്ലാം കുപ്പികൾ പെറുക്കുമ്പോഴും ബാബുവിന് പരാതികളില്ല, മുഖത്തൊരു ചെറുപുഞ്ചിരി മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |