തിരുവനന്തപുരം: കോൺഗ്രസ് നേതാവും എഴുത്തുകാരനുമായ തലേക്കുന്നിൽ ബഷീറിന്റെ സ്മരണാർത്ഥമുളള സാഹിത്യ പുരസ്‌കാരം ഡോ. ജോർജ് ഓണക്കൂറിന് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്ററാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 26ന് രാവിലെ 11ന് ഇന്ദിരാഭവനിൽ എ.കെ ആന്റണി അവാർഡ് സമ്മാനിക്കുമെന്ന് കൾച്ചറൽ സെന്റർ രക്ഷാധികാരിയും കെ.പി.സി.സി ആക്ടിങ് പ്രസിഡന്റുമായ എം.എം ഹസൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ.എം.ആർ തമ്പാൻ അദ്ധ്യക്ഷനായ സമിതിയാണ് ജോർജ് ഓണക്കൂറിനെ തെരഞ്ഞെടുത്തത്. പ്രഥമ പുരസ്‌കാരം ടി. പത്മനാഭന് കഴിഞ്ഞവർഷം സമ്മാനിച്ചിരുന്നു. പുരസ്‌കാര ദാന ചടങ്ങിൽ കൾച്ചറൽ കമ്മിറ്റി ചെയർമാൻ പാലോട് രവി അദ്ധ്യക്ഷത വഹിക്കും. എം.എം ഹസൻ അനുസ്മരണ പ്രഭാഷണവും ഡോ.ശശി തരൂർ മുഖ്യപ്രഭാഷണവും നടത്തും.
സ്മാരക മന്ദിരം ശിലാസ്ഥാപനം 25ന്
തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്റർ നിർമ്മിക്കുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം 25ന് വെഞ്ഞാറമൂട് സബർമതി അങ്കണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,ഡോ.എം.ആർ തമ്പാൻ,കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി ഇ.ഷംസുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |