തിരുവനന്തപുരം: അരവിന്ദ് കെജ്രിവാളിനെ ഇ.ഡിയെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി അങ്ങേയറ്റം അപലപനീയമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന ഒരു നടപടിയാണിത്. ഹേമന്ദ് സോറനെ ജയിലിലടച്ചതിന് പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റും. തങ്ങളെ എതിർക്കുന്നവരെയെല്ലാം അധികാര ദുർവിനിയോഗം നടത്തിയും കേന്ദ്ര ഭരണം ഉപയോഗിച്ചും കള്ളക്കേസുണ്ടാക്കി അതുവഴി ജയിലിലടക്കുകയെന്ന ഫാസിസ്റ്റ് ഭീകരതയുടെ ഉദാഹരണമാണിത്.
പ്രതിപക്ഷ പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ച് ഏകകക്ഷി അമിതാധികാരം സ്ഥാപിച്ചെടുക്കാനുള്ള ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടിയാണിത്. ജനാധിപത്യവും, മതേതരത്വവും, ഫെഡറൽ തത്വങ്ങളും, ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരണം. ജനങ്ങൾ ബി.ജെ.പിക്കും, ആർ.എസ്.എസിനും, സംഘപരിവാറിനുമെതിരെ വിധിയെഴുതുമെന്ന് ബോധ്യമായപ്പോഴാണ് പ്രതിപക്ഷത്തെ വേട്ടയാടുന്നത്. ഇലക്ട്രൽ ബോണ്ട് പ്രശ്നം ഉയർന്നുവന്നപ്പോൾ ജനങ്ങളിൽ ബി.ജെ.പി ഒറ്റപ്പെട്ടു. ഇന്ത്യാ മുന്നണിയെ തകർക്കാനും പ്രതിപക്ഷ പാർട്ടികളേയും ഭയപ്പെടുത്താനും കഴിയുമെന്ന വ്യാമോഹത്തിലാണ് ഇത്തരം നീക്കം നടത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |