ഓൺ സ്ക്രീനിലും ഒാഫ് സ്ക്രീനിലും മനോഹരമായ യാത്രയുടെ ആവേശത്തിൽ അമല പോൾ. ബ്ളെസി - പൃഥ്വിരാജ് സ്വപ്ന സിനിമ ആടുജീവിതത്തിൽ നായികയായി അമല മാർച്ച് 28ന് തിയേറ്ററിൽ എത്തും. അമ്മയാകാൻ പോകുന്നതിന്റെ ആഹ്ളാദം അമലയുടെ മുഖത്ത് പറ്റികിടക്കുന്നു.
കരിയറിലും ജീവിതത്തിലും എന്തു മാറ്റമാണ് ആടുജീവിതം വരുത്തുന്നത് ?
അഭിനേത്രി എന്ന നിലയിൽ കരിയറിലെ അഭിമാനകരമായ സിനിമയാണ് ആടുജീവിതം. നജീബ് എന്ന മനുഷ്യന്റെ ജീവിതത്തിൽ നടന്ന സംഭവം ഒരു നോവൽ ആകുന്നു . ആ നോവൽ സിനിമയാകുമ്പോൾ, അതിലെ വളരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നത് വളരെ സന്തോഷംനിറഞ്ഞ കാര്യമാണ്. നമ്മുടെ എല്ലാവരുടെയും ഹൃദയത്തെ വലിയ രീതിയിൽ സ്പർശിക്കുകയും പ്രചോദനം നൽകുകയും ചെയ്ത നോവൽ ആണ് ആടുജീവിതം. വായിച്ചപ്പോൾ പ്രത്യാശയുടെ പ്രകാശകിരണം പോലെ അനുഭവപ്പെട്ടു. ഒരു മനുഷ്യൻ ജീവിച്ച കഥയാണ്. സിനിമ കാണുമ്പോൾ മനുഷ്യർക്കിടയിൽ ഒരു മാറ്റമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ലോകത്ത് പലയിടങ്ങളിലും ഇപ്പോഴും യുദ്ധങ്ങൾ നടക്കുന്നുണ്ട്. മനുഷ്യരോടുള്ള അനുകമ്പ, ദയ, ബഹുമാനം എന്നീ വികാരങ്ങൾ സിനിമയിലൂടെ പ്രേക്ഷകരിലേക്കെത്തും. ജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്ക് ഈ സിനിമയൊരു പ്രതീക്ഷ നൽകും.
മാത്രമല്ല, അഭിനേത്രി എന്ന നിലയിൽ ബ്ലെസി, എ.ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി, ശ്രീകർ പ്രസാദ് തുടങ്ങിയ പ്രതിഭകളുടെ കൂടെയും പ്രശസ്തരായ ടെക്നീഷ്യൻമാരുടെയും പ്രഗത്ഭരായ അഭിനേതാക്കളുടെയും കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. മലയാള സിനിമ മേഖലയെ അന്തർദേശീയ തലത്തിൽ എത്തിക്കാൻ സാദ്ധ്യത നിറഞ്ഞ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് അനുഗ്രഹമായി കാണുന്നു.
ബ്ലെസിയിൽനിന്നും പൃഥ്വിരാജിൽ നിന്നും എന്തു പഠിക്കാൻ സാധിച്ചു ?
രണ്ടുപേരുടെയും അടുത്ത് നിന്ന് ക്ഷമ, സമർപ്പണം, ഇച്ഛാശക്തി എന്നിവ പഠിച്ചു. സിനിമയ്ക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകൾ അവർ അനുഭവിച്ചു. ബ്ളെസിയേട്ടന് പ്രായത്തിന്റെയും ആരോഗ്യപരമായും പരിമിതികൾ ഉണ്ടായിട്ടും പ്രോജക്ടിലുള്ള വിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. എന്റെ കഥാപാത്രത്തെ എത്രത്തോളം ആഴത്തിൽ മനസിലാക്കാൻ പറ്റുമെന്ന കാര്യം ബ്ലെസിയേട്ടനിൽ നിന്ന് പഠിച്ചു. എനിക്കൊരു ആക്ടിംഗ് സ്കൂളായിരുന്നു അദ്ദേഹം. ഒരു അക്കാഡമിയിൽ പഠിക്കുന്ന പോലെത്തന്നെയാണ് ബ്ളെസിയേട്ടന്റെ കൂടെ പ്രവർത്തിക്കുമ്പോൾ കിട്ടുന്ന അറിവ്. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം ചിന്തിക്കാനും, അത് ക്യാമറയുടെ മുന്നിൽ കൊണ്ടുവരാനും ബ്ളെസിയേട്ടൻ നമ്മളെ നന്നായി തയ്യാറെടുപ്പിക്കും. 2018ൽ ആയിരുന്നു എന്റെ ഭാഗം ഷൂട്ട് ചെയ്തത്. ഞാൻ ചെയ്ത ആദ്യ മുസ്ളിം കഥാപാത്രമാണ് സൈനു.
പൃഥ്വിരാജുമായും ബ്ളെസിയേട്ടനുമായും ഒന്നിക്കുമ്പോൾ അതൊരു മാരകമായ കോമ്പിനേഷനാണ്. കഠിനമായ സീനുകൾ ചിത്രീകരിക്കുമ്പോഴും അതിന്റേതായ ബുദ്ധിമുട്ടുകളൊന്നും പൃഥ്വിരാജിന്റെ മുഖത്ത് കാണില്ല. ജോലിയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരുപാട് വെല്ലുവിളികൾ ഇഷ്ടപ്പെടുന്ന ആൾ.
ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായി 2024 മാറുകയാണോ?
തീർച്ചയായിട്ടും . എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായിരിക്കും 2024 എന്നാണ് തോന്നുന്നത്. അത് അങ്ങനെത്തന്നെയാകട്ടെ, ഇനിയും മികച്ചതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞാൻ ഒരുപാട് ആഗ്രഹിച്ചത് പോലത്തെയൊരു പങ്കാളിയെ ലഭിച്ചു. അതുപോലെ ആത്മീയമായ, വളരെ ആവേശമുണർത്തുന്ന ഒരു അനുഭവമാണ് ഗർഭാവസ്ഥ. ഒരിക്കലും തയ്യാറെടുപ്പുകൾ നടത്താത്ത ഒരു അനുഭവം. ജീവിതത്തിൽ ഒരുപാട് കാലം നമ്മൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് വണ്ടിയോടിച്ച് ഓരോ ദിശയിലോട്ടും പോകും.പ്രെഗ്നൻസി എന്നുപറയുമ്പോൾ നമ്മൾ പെട്ടെന്ന് യാത്രക്കാരുടെ സീറ്റിലേക്ക് മാറിയിരിക്കുകയാണ്. അപ്പോൾ ആ ഡ്രൈവറുടെ സീറ്റിലിരുന്ന് നമുക്ക് നിർദ്ദേശങ്ങൾ തരാൻ മുകളിലൊരു ശക്തിയുണ്ടെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. ഗർഭകാലത്തിന് അതിന്റേതായ ഭംഗിയുണ്ട്. നമുക്ക് പരിചയമില്ലാത്ത ഒരു അവസ്ഥയിലൂടെ പോകുന്നത് എനിക്കിഷ്ടമാണ്. ആ ഒരു എക്സ്പീരിയൻസ് മറ്റൊന്നിൽ നിന്നും എനിക്ക് ലഭിച്ചില്ല. എല്ലാംകൊണ്ടും മികച്ച വർഷം.
ശക്തമായ കഥാപാത്രങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാൻ സാധിക്കുന്നു ?
നിങ്ങൾ എന്താണോ, അത് നിങ്ങൾ ആകർഷിക്കുന്നു എന്നാണല്ലോ പറയാറ്. ഒരുപക്ഷേ ഞാൻ ശക്തയായ സ്ത്രീ ആയിരിക്കാം. അതുകൊണ്ടാകാം ഇത്തരം കഥാപാത്രങ്ങൾ എന്നെത്തേടി വരുന്നത്. എനിക്കും അത്തരം കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടം. ഞാൻ കണ്ടുവളർന്ന, എനിക്ക് ചുറ്റുമുള്ള എല്ലാ സ്ത്രീകളും ശക്തമായ വ്യക്തിത്വം ഉള്ളവരാണ്. അതുതന്നെയായിരിക്കാം കഥാപാത്രങ്ങളിലും ഞാൻ കണ്ടെത്താൻ ശ്രമിക്കുന്നതും.
രണ്ടാം വീടുപോലെ ഗോവ ചേർത്തുപിടിക്കുന്നുണ്ടോ?
ഗോവ ഇപ്പോൾ ജഗദിന്റെയും എന്റെയും വീടായി മാറിയിരിക്കുകയാണ്. ഞങ്ങൾ ഇപ്പോൾ അവിടെയാണ് സ്ഥിരതാമസം. അതുപോലെ ഞങ്ങളുടെ ഭാവി ജീവിതവും ഗോവയിൽ തന്നെയായിരിക്കും. എനിക്ക് വളരെ പ്രത്യേകത നിറഞ്ഞ സ്ഥലമാണ്.
പ്രകൃതി, കടൽത്തീരം, യോഗ, സ്പിരിച്വാലിറ്റി, ഹീലിംഗ് തുടങ്ങിയ കാര്യങ്ങളെല്ലാം ഒരുപാട് ഇഷ്ടമാണ്. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ബാലിയാണ്. ഗോവയിൽ നിന്ന് ഒരു ചെറിയ ബാലി ഫീലിംഗ് ലഭിക്കാറുണ്ട്. അധികം ബഹളങ്ങളൊന്നുമില്ലാതെ ജീവിക്കാൻ കഴിയുന്ന വളരെ സമാധാനപരമായ സ്ഥലം. അവിടെ ജീവിക്കുമ്പോൾ ചിന്തകളും ഊർജ്ജവും എല്ലാം നല്ലതായിരിക്കും. ഞങ്ങൾ താമസിക്കുന്നത് ബീച്ചിന്റെ അടുത്താണ് . ദിവസവും ബീച്ചിൽ പോകാൻ കഴിയുന്നത് അനുഗ്രഹമാണ്. 2017 മുതൽ ഗോവയിൽ പോകുന്ന ആളാണ് ഞാൻ. എപ്പോഴെല്ലാം ഗോവയിൽ പോയിട്ടുണ്ടോ, അപ്പോഴെല്ലാം എന്റെ ജീവിതത്തിൽ വളരെ ശക്തമായ സ്ഥിതിമാറ്റം സംഭവിച്ചിട്ടുണ്ട്. ഞാൻ ജഗത്തിനെ പരിചയപ്പെടുന്നതും ഗർഭിണി ആകുന്നതും ഗോവയിൽ വച്ചായിരുന്നു. എന്നെ സംബന്ധിച്ച് ഗോവ വിശുദ്ധമായ ഒരിടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |