തിരുവനന്തപുരം: കേരള വണിക വൈശ്യ സംഘത്തിന്റെ അംബാസഡർ ഇനിമുതൽ താനായിരിക്കുമെന്നും മൂന്നാം നരേന്ദ്രമോദി സർക്കാരിൽ സമുദായത്തിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്‌തു നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. കേരള വണിക വൈശ്യ സംഘത്തിന്റെ 82-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടനയും സമുദായവും നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് സംഘടനാ നേതാക്കൾ കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് താൻ നേരത്തെ നൽകിയിട്ടുണ്ട്. മോദിയുടെ ഗ്യാരന്റി താനാണ് നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വണിക, വൈശ്യ സമുദായത്തെ ചേർത്തുപിടിക്കുന്ന സമീപനമാണ് ഇടതുമുന്നണി സ്വീകരിക്കുന്നതെന്ന് മുഖ്യാതിഥിയായിരുന്ന ആറ്റിങ്ങൽ മണ്ഡലം ഇടതു സ്ഥാനാർത്ഥികൂടിയായ വി.ജോയി എം.എൽ.എ പറഞ്ഞു. സംഘടനയ്ക്ക് അനുവദിച്ച എയ്ഡഡ് കോളേജ് ലഭിക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. സമുദായ നേതാക്കൾ ആവശ്യപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കും. ഇതിനായി അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ അവസരമൊരുക്കുമെന്നും പറഞ്ഞു.
തങ്ങളെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുന്ന നിലപാടാകും സംഘടന സ്വീകരിക്കുകയെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കെ.വി.വി.എസ് സംസ്ഥാന പ്രസിഡന്റ് കുട്ടപ്പൻ ചെട്ടിയാർ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ സംഘടനയുടെ ആവശ്യങ്ങൾ പരിഹരിക്കാൻ സമുദായ അംഗമായ ഒരു എം.എൽ.എ ഉണ്ടാകണം. പാർലമെന്ററി രംഗത്ത് സമുദായ അംഗങ്ങൾക്ക് വേണ്ടത്ര പരിഗണന രാഷ്ട്രീയ പാർട്ടികൾ നൽകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
നർത്തകനും നടനുമായ ദേവദത്തൻ, മീഡിയ കൺവീനർ കെ.രതീഷ് എന്നിവരെ രാജീവ് ചന്ദ്രശേഖർ ആദരിച്ചു. ജി.ദേവരാജൻ, കമലേഷ് ഗുപ്ത, സി.അയ്യപ്പൻ ചെട്ടിയാർ, സി.അർജുനൻ,എ.എസ്.രാജമ്മാൾ, സി.വി.കൃഷ്ണൻ, ആർ.രാജമാണിക്യം, എൻ.ശ്രീരംഗൻ ,എം.കെ.സേതുമാധവൻ, പടനിലം ചന്ദ്രൻ,വി.മണികണ്ഠൻ ചെട്ടിയാർ, എ.എം.വിനോദ്, എം.രാമചന്ദ്രൻ ചെട്ടിയാർ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എസ്. സുബ്രഹ്മണ്യൻ ചെട്ടിയാർ സ്വാഗതവും സംഘടനാ സെക്രട്ടറി എം.രാമചന്ദ്രൻ ചെട്ടിയാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |