തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ ദാരുണ മരണത്തിനു പിന്നിലെ സത്യം കണ്ടെത്താൻ റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ്, വയനാട് സ്പെഷ്യൽ ബ്രാഞ്ചിലെ റിട്ട. ഡിവൈ.എസ്.പി വി.ജി. കുഞ്ഞൻ എന്നിവരുൾപ്പെട്ട അന്വേഷണ കമ്മിഷനെ ഗവർണർ നിയോഗിച്ചു. വി.സിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം കമ്മിഷൻ അന്വേഷിക്കും. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകണം. വെറ്ററിനറി വാഴ്സിറ്റി ആക്ടിലെ സെക്ഷൻ 9(7), 9(9) എന്നിവ പ്രകാരമാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്. കമ്മിഷന്റെ ചെലവുകൾ സർവ്വകലാശാല വഹിക്കണം.
അന്വേഷണ വിഷയങ്ങൾ
സിദ്ധാർത്ഥിന്റെ മരണത്തിനിടയാക്കിയ ഭരണപരമായ പിഴവുകൾ. റാഗിംഗും അക്രമവും തടയുന്നതിൽ വൈസ്ചാൻസിലർ, ഡീൻ അടക്കം വെറ്ററിനറി സർവകലാശാല അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ. കുറ്റക്കാർ ആരൊക്കെ. മരണത്തിന് മുൻപും ശേഷവുമെടുത്ത നടപടികളിലെ വീഴ്ചകൾ. വാഴ്സിറ്റി ആക്ട്, സ്റ്റാറ്റ്യൂട്ട് പ്രകാരവും യു.ജി.സിയുടെ റാഗിംഗ് വിരുദ്ധ നിയമങ്ങൾ പ്രകാരവും സ്വീകരിക്കേണ്ട നടപടികളെടുക്കുന്നതിലെ വീഴ്ച. ദാരുണ സംഭവമൊഴിവാക്കുന്നതിൽ വി.സിക്കുണ്ടായ വീഴ്ച പ്രത്യേകമായി അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങളൊഴിവാക്കാനുള്ള ശുപാർശകളും കമ്മിഷൻ നൽകും. സർവകലാശാലയും വി.സിയും കമ്മിഷന് എല്ലാ സഹായവും നൽകണം.
വൈസ്ചാൻസലറും രജിസ്ട്രാറും നൽകിയ റിപ്പോർട്ടുകളിൽ നിന്ന് ഗുരുതരമായ പിഴവുകൾ വ്യക്തമാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. സർവകലാശാലാ അധികൃതർ സമയത്ത് വിഷയത്തിലിടപെട്ടില്ല. ഭരണപരമായ വീഴ്ചകൾ, യൂണിവേഴ്സിറ്റി ക്യാമ്പസിലെ റാഗിംഗും ക്രിമിനൽ നടപടികളും തടയുന്നതിൽ അധികൃതർക്കുണ്ടായ വീഴ്ച എന്നിവ അന്വേഷിക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സിറ്റിംഗ് ജഡ്ജിയുടെ സേവനം തേടിയെങ്കിലും ലഭിച്ചിരുന്നില്ല.
അന്വേഷണ ഉത്തരവിറങ്ങിയത്
ജഡ്ജി ഗവർണറെ കണ്ടശേഷം
അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ വിജ്ഞാപനമിറക്കിയത് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ഇന്നലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം. അന്വേഷണ വിഷയങ്ങളടക്കം നിശ്ചയിച്ചത് ഈ കൂടിക്കാഴ്ചയിലാണ്. സിദ്ധാർത്ഥിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വി.സിയുടെയും ഡീനിന്റെയും വീഴ്ചയുമടക്കം കണ്ടെത്തണമെന്ന് കമ്മിഷനോട് ഗവർണർ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |