തിരുവനന്തപുരം: എല്ലാ സർവകലാശാലകളിലെയും ഗവ., എയ്ഡഡ് കോളേജുകളിലെയും ശമ്പള വിതരണം പൂർത്തിയായതായി ധന, ഉന്നതവിദ്യാഭ്യാസ മന്ത്രിമാരുടെ ഓഫീസുകൾ അറിയിച്ചു. സർക്കാർ നൽകുന്ന നോൺ പ്ലാൻ ഗ്രാന്റുപയോഗിച്ചാണ് വാഴ്സിറ്റികളിൽ ശമ്പളം നൽകുന്നത്. കോളേജുകളിൽ സർക്കാർ നേരിട്ട് ശമ്പളം നൽകുകയാണ്. വാഴ്സിറ്റികൾക്ക് 90 കോടി രൂപയാണ് പ്രതിമാസ ഗ്രാന്റിനത്തിൽ ബുധനാഴ്ച ധനവകുപ്പ് അനുവദിച്ചത്. സാമ്പത്തിക വർഷാരംഭത്തിന്റെ സാങ്കേതിക കാരണങ്ങളാലാണ് ശമ്പളം വൈകിയതെന്നും എല്ലായിടത്തും ശമ്പളം നൽകിക്കഴിഞ്ഞെന്നും മന്ത്രി ആർ.ബിന്ദുവിന്റെ ഓഫീസ് അറിയിച്ചു.
യൂണിവേഴ്സിറ്റികളിലെ സ്ഥിതി ഇങ്ങനെയാണ്:-
കേരള
1429 ജീവനക്കാർ, 198 അദ്ധ്യാപകർ, 3,000ലേറെ പെൻഷൻകാർ.
ശമ്പളത്തിനും പെൻഷനും 28കോടി വേണം.
കാലിക്കറ്റ്
180 അദ്ധ്യാപകർ, 1600 ജീവനക്കാർ, 500 കരാർ ജീവനക്കാർ
ശമ്പളത്തിനും പെൻഷനും 20 കോടി വേണം.
എം.ജി
129 അദ്ധ്യാപകർ,1500 ജീവനക്കാർ, 2,000 പെൻഷൻകാർ.
ശമ്പളത്തിനും പെൻഷനും 20കോടിയോളം വേണം.
സംസ്കൃതം
800ലേറെ ജീവനക്കാർ. ശമ്പളത്തിനും പെൻഷനും ആറരക്കോടി വേണം
വാഴ്സിറ്റികളുടെ വാർഷിക
പദ്ധതിയിതര ഗ്രാന്റ്
കേരള-----------------323.22
എം.ജി-----------------196.02
കാലിക്കറ്റ്------------244.27
കണ്ണൂർ----------------66.18
കുസാറ്റ്---------------168.15
സംസ്കൃതം-------------73.90
മലയാളം--------------117.15
സാങ്കേതികം----------76.05
ഓപ്പൺ-----------------4.40
(തുക കോടിയിൽ)
(ബഡ്ജറ്റിൽ വകയിരുത്തുന്ന പദ്ധതിയിതര ഗ്രാന്റ് പ്രതിമാസ തവണകളായി വാഴ്സിറ്റികൾക്ക് നൽകുകയാണ് ചെയ്യുക. ഈ ഗ്രാന്റ് മുടങ്ങാനിടയില്ലെന്ന് ധനവകുപ്പ് പറയുന്നു.)
യു.ജി.സിയുടെ
750കോടി തർക്കത്തിൽ
ഗവ., എയ്ഡഡ് കോളേജ് അദ്ധ്യാപകർക്ക് ഏഴാം ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട 750കോടിയുടെ വിഹിതം യു.ജി.സി ഇതുവരെ അനുവദിച്ചിട്ടില്ല. കേരളം യഥാസമയം റിപ്പോർട്ട് സമർപ്പിക്കാത്തതിനാലാണിതെന്നാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ രാജ്യസഭയിൽ പറഞ്ഞത്. എന്നാൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇത് തള്ളുകയാണ്. മിക്ക സംസ്ഥാനങ്ങളും നൽകിയ പ്രൊപ്പോസലുകൾ പൂർണതയും കൃത്യതയുമുള്ളതല്ലാത്തതിനാൽ കേന്ദ്രസഹായം നൽകാനാവില്ലെന്നും 2022 ഏപ്രിൽ ഒന്നു മുതൽ ശമ്പള പരിഷ്കരണത്തിന്റെ പകുതി വഹിക്കുന്നത് നിറുത്തുകയാണെന്നും കേരളത്തെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 2016 ഏപ്രിൽ മുതൽ 2019 മാർച്ച് വരെയുള്ള ശമ്പളത്തിന്റെ 50 ശതമാനം കേന്ദ്രവിഹിതമാണ് കിട്ടാനുള്ളത്. ഇത് കിട്ടാത്തതിനാൽ അദ്ധ്യാപകർക്ക് പണം കിട്ടിയിട്ടുമില്ല. ശമ്പളപരിഷ്കരണം നടപ്പാക്കി പണം നൽകിയ ശേഷം സമീപിക്കാനാണ് യു.ജി.സി നിർദ്ദേശം. 1500കോടി ചെലവുണ്ടാവും. 750കോടി യു.ജി.സി തിരികെ നൽകും. ഓരോ അദ്ധ്യാപകർക്കും ശരാശരി 10ലക്ഷം രൂപ കിട്ടേണ്ടതാണ്. തർക്കം തീരാത്തതിനാൽ വിഹിതം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മന്ത്രി ബിന്ദുവിന്റെ ഓഫീസ് അറിയിച്ചു.
വാഴ്സിറ്റികളിൽ ഏകീകൃത അക്കാഡമിക് കലണ്ടർ
പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനകം ഫലംതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ഏകീകൃത അക്കാഡമിക് കലണ്ടർ നടപ്പാക്കുന്നു. പരീക്ഷ കഴിഞ്ഞ് മുപ്പത് ദിവസത്തിനകം ഫലപ്രഖ്യാപനവും ക്രെഡിറ്റുകൾക്ക് അനുസൃതമായി പരീക്ഷാ സമയവും ഉറപ്പാക്കുംവിധമാണ് ഏകീകൃത അക്കാഡമിക് കലണ്ടർ നടപ്പാക്കുന്നത്.
ഓപ്പൺ ബുക്ക് പരീക്ഷയടക്കം അക്കാഡമിക് കലണ്ടറിന്റെ ഭാഗമാകും. വാഴ്സിറ്രികൾക്ക് പ്രത്യേകമായി ക്വസ്റ്റ്യൻ ബാങ്ക് പ്രസിദ്ധീകരിക്കും. ഇതിൽ നിന്നായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ. സ്റ്റുഡന്റ് മൊബിലിറ്റി സംവിധാനം വരുന്നതോടെ ഏത് വാഴ്സിറ്റിയിലേക്കും കോളേജിലേക്കും വിദ്യാർത്ഥികൾക്ക് അക്കാഡമിക് ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാനാകും. വിദ്യാർത്ഥികൾക്ക് ആധാർ കാർഡിന് സമാനമായി യുണീക്ക് ഐ.ഡി ലഭ്യമാക്കുന്നതോടെ കോളേജ്, വാഴ്സിറ്റി മാറ്റം അനായാസമാകുകയും ചെയ്യും.
ഒന്നാം സെമസ്റ്റർ ജൂലായ് മുതൽസർവകലാശാലകളിലെ ഒന്നാം സെമസ്റ്റർ ക്ലാസ് ജൂലായിലാണ് ആരംഭിക്കുക. നവംബറിൽ പരീക്ഷ. ഡിസംബറിൽ ഫലം പ്രഖ്യാപിക്കും. ഡിസംബറിൽ തന്നെ രണ്ടാം സെമസ്റ്റർ ക്ലാസിന് തുടക്കമിടും. ഏപ്രിലിൽ പരീക്ഷ. മേയിൽ ഫലം പ്രസിദ്ധീകരിക്കും. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകൾ കോളേജിലും രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്ററുകൾ വാഴ്സിറ്റിയിലും മൂല്യനിർണയം നടത്തും. ഏഴാം സെമസ്റ്ററിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. നാല് ക്രെഡിറ്റുകളുള്ള പേപ്പറിന് മൂന്ന് മണിക്കൂറും രണ്ട്, മൂന്ന് ക്രെഡിറ്റുള്ളതിന് രണ്ടു മണിക്കൂറുമായിരിക്കും പരീക്ഷാസമയം. കേരള വാഴ്സിറ്രി രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ രജിസ്ട്രാർമാർ അംഗങ്ങളായ സമിതി പരിഷ്കാരങ്ങൾക്ക് അന്തിമരൂപം നൽകി 8ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
പി.വി.സിമാർ മാറിയില്ല,
ഗവർണർക്ക് പരാതി
തിരുവനന്തപുരം: വൈസ്ചാൻസലർമാർ സ്ഥാനമൊഴിഞ്ഞിട്ടും സംസ്കൃതം, ഓപ്പൺ വാഴ്സിറ്റികളിൽ പി.വി.സിമാർ ചുമതലയിൽ തുടരുന്നെന്നും പുറത്താക്കണമെന്നും ഗവർണർക്ക് പരാതി. ഇത് യു.ജി.സി ചട്ടത്തിന് വിരുദ്ധമാണെന്നാണ് പരാതി. ശ്രീനാരായണ ഗുരു ഓപ്പൺ പി.വി.സി ഡോ.എസ്.വി സുധീർ, സംസ്കൃതം പി.വി.സി ഡോ.കെ മുത്തുലക്ഷ്മി എന്നിവർക്കെതിരെയാണ് പരാതി. നിയമനത്തിൽ ക്രമക്കേടുള്ളതിനാൽ സംസ്കൃത വി.സി ഡോ.എം.വി നാരായണനെ ഹൈക്കോടതി പുറത്താക്കുകയായിരുന്നു. അയോഗ്യത കണ്ടെത്തിയതോടെ ഓപ്പൺ വി.സി മുബാറക് പാഷ രാജിവച്ചൊഴിഞ്ഞു.
വി.സിമാർക്കൊപ്പം കാലാവധി കഴിയുന്ന കോ ടെർമിനസ് വ്യവസ്ഥയിലാണ് പി.വി.സിമാരുടെ നിയമനം. 2018ലെ യു.ജി.സി ചട്ടപ്രകാരം വി.സിയുടെ കാലാവധിക്കൊപ്പം പി.വി.സിയുടെ കാലാവധിയും അവസാനിക്കും. വി.സിയുടെ ശുപാർശ പ്രകാരം സിൻഡിക്കേറ്റാണ് പി.വി.സിയെ നിയമിക്കുന്നത്. ഇരുവരെയും ഉടനടി നീക്കം ചെയ്യാൻ താൽക്കാലിക വി.സിമാർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.
ഡോ. ശശീന്ദ്രനാഥിന്റെ ഹർജി ചൊവ്വാഴ്ച പരിഗണിക്കും
കൊച്ചി: സസ്പെൻഷനെ ചോദ്യംചെയ്ത് പൂക്കോട് വെറ്ററിനറി സർവകലാശാലാ മുൻ വി.സി ഡോ.എം.ആർ. ശശീന്ദ്രനാഥ് നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. സസ്പെൻഡ് ചെയ്യാൻ ചാൻസലർക്ക് അധികാരമില്ലെന്ന് വാദിക്കുന്ന ഹർജി ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനാണ് പരിഗണിക്കുന്നത്. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ വീഴ്ചവരുത്തിയെന്ന് ആരോപിച്ചാണ് ഡോ. ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |