തിരുവനന്തപുരം: സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി ഈമാസം 12ന് അവസാനിക്കുമ്പോൾ പുറത്താകുന്നത് ജോലിക്ക് വിളികാത്തിരുന്ന 9946 പേർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് പൊലീസിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരുന്നത്.
നിയമനം ലഭിക്കാൻ സെക്രട്ടേറിയറ്റ് നടയിൽ മുട്ടിലിഴഞ്ഞും പുല്ലുതിന്നും സമരം നടത്തിയിട്ടും സർക്കാർ തിരിഞ്ഞുനോക്കിയില്ല. സമരത്തിന്റെ ആദ്യഘട്ടത്തിൽ പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ച പിന്തുണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇല്ലാതായി.
7 ബറ്റാലിയനുകളിലായി 13,975 പേരുൾപ്പെട്ടതാണ് കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്ന റാങ്ക് പട്ടിക. 4,029 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്. അതിൽ 703 ഒഴിവുകൾ എൻ.ജെ.ഡിയാണ്.
2019ലെ വിജ്ഞാപനമനുസരിച്ച് തയ്യാറാക്കിയതാണ് റാങ്ക്പട്ടിക. കഴിഞ്ഞ നാലരവർഷത്തിനിടെ പുരുഷ പൊലീസിന്റെ 3,326 ഒഴിവുകളിൽ മാത്രമാണ് നിയമനം നടത്തിയത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 5,610 പേർക്ക് നിയമനം നൽകിയിരുന്നു. മുൻ റാങ്ക് ലിസ്റ്റിലേതിനാക്കാൾ 3,035 പേരെക്കൂടി നിലവിലെ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രതീക്ഷ നൽകിയ ശേഷമാണ് സർക്കാർ പറ്റിച്ചത്. പൊലീസിന്റെ ജോലിഭാരവും സമ്മർദവും കുറയ്ക്കാൻ കൂടുതൽ നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചിരുന്നതുമാണ്.
13,975 പേരുടെ ലിസ്റ്റ്;
നിയമനം 4,029 പേർക്ക്
നിലവിൽ വന്നത്: 2023 ഏപ്രിൽ 13
ലിസ്റ്റിൽ ഉൾപ്പെട്ടവർ: 13,975
നിയമനം കിട്ടിയവർ: 4,029
കൂടുതൽ പേർ തൃശൂർ (കെ.എ.പി -2): 2456
കുറവ് എറണാകുളം (കെ.എ.പി -1): 1449
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |