പവൻ വില 53,760 രൂപയിൽ
കൊച്ചി: റെക്കാഡുകൾ പഴംകഥയാക്കി സ്വർണ വിലയിലെ കുതിപ്പ് ഇന്നലെയും തുടർന്നു. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കൊപ്പം അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതും സ്വർണ വിലയിൽ മുന്നേറ്റം സൃഷ്ടിച്ചു. കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 800 രൂപ വർദ്ധിച്ച് 53,760 രൂപയെന്ന പുതിയ റെക്കാഡിട്ടു. ഗ്രാമിന്റെ വില 100 രൂപ ഉയർന്ന് 6,720 രൂപയിലെത്തി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകരും വൻകിട ഫണ്ടുകളും സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വില ഉയർത്തിയത്.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,400 ഡോളർ വരെ ഉയർന്നു. ഈ ആഴ്ച മാത്രം സ്വർണ വിലയിൽ മൂന്ന് ശതമാനം വർദ്ധനയാണുണ്ടായത്. ചൈനയിലെ സാമ്പത്തിക തളർച്ചയാണ് ഇന്നലെ പൊടുന്നനെ സ്വർണത്തിന് ഡിമാൻഡ് കൂട്ടിയത്.
പവൻ വില 56,000 കടന്നേക്കും
പശ്ചിമേഷ്യയിലെ യുദ്ധ ഭീതിയും അമേരിക്കയിലെ നാണയപ്പെരുപ്പവും ചൈനീസ് സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളും വരും ദിവസങ്ങളിൽ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇപ്പോഴത്തെ ട്രെൻഡുകൾ തുടർന്നാൽ ഏപ്രിലിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,000 ഡോളറിലെത്തുമെന്നാണ് ധനകാര്യ വിദഗദ്ധർ പ്രവചിക്കുന്നത്. ഇതോടെ കേരളത്തിൽ പവൻ വില 56,000 കടക്കാനിടയുണ്ട്.
സ്വർണം വാങ്ങിക്കൂട്ടി കേന്ദ്ര ബാങ്കുകൾ
ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾ ശക്തമായതോടെവിവിധ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈന 224.88 ടൺ സ്വർണം അധികമായി വാങ്ങിക്കൂട്ടിയെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ. പോളണ്ട് 103 ടണ്ണും സിംഗപ്പൂർ 76.28 ടൺ സ്വർണവും വാങ്ങി. ഒക്ടോബർ മുതൽ ഡിസംബർ വരെ ടർക്കി 61.25 ടൺ സ്വർണമാണ് വാങ്ങിയത്.
വിലയിലുണ്ടായ കുതിപ്പ് ഉപയോഗപ്പെടുത്തി സ്വർണ പണയത്തിൽ നിന്നും അധിക വായ്പയെടുക്കുന്നവർ കരുതലെടുക്കുന്നത് നല്ലതാണ്. പൊടുന്നനെ വിലയിൽ തകർച്ച നേരിട്ടാൽ അധിക സ്വർണം പണയമായി നൽകാനോ വായ്പ തുകയിൽ ഒരു ഭാഗം തിരിച്ചടക്കാനോ ഉപഭോക്താക്കൾ നിർബന്ധിതരാകും.
മോഹൻ കെ
കാർഷിക വായ്പാ
വിഭാഗം മേധാവി
ഫെഡറൽ ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |