കൊച്ചി: സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദോഷമായി മാറുമോയെന്ന് നേതൃത്വത്തിന് ആശങ്ക. ഇരവാദം ഉയർത്തി സി.പി.എം ആരംഭിക്കുന്ന കേന്ദ്രവിരുദ്ധ പ്രചാരണം എൽ.ഡി.എഫ് അനുകൂലവികാരം ഉയർത്താനുള്ള സാദ്ധ്യതയാണ് ആശങ്കയ്ക്ക് പ്രധാന കാരണം. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയെന്ന പ്രചാരണം ശക്തമാക്കി പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ), ആദായനികുതി വകുപ്പ് (ഐ.ടി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവ നടത്തുന്ന അന്വേഷണങ്ങൾക്ക് പിന്നാലെയാണ് തൃശൂർ ജില്ലാകമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. സി.പി.എമ്മിനെതിരെ കരുവന്നൂർ സഹകരണബാങ്ക് വായ്പാതട്ടിപ്പിൽ അന്വേഷണം തുടരുകയുമാണ്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും കേസുകളിൽ കുടുക്കിയതു പോലെ കേന്ദ്രം വേട്ടയാടുകയാണെന്ന പ്രചാരണം ശക്തമാക്കാനാണ് സി.പി.എമ്മിന്റെ നീക്കം. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സി.പി.എമ്മിനെതിരെ നീക്കം നടത്തുകയാണെന്ന പ്രചാരണമാണ് നടത്തുക. അരവിന്ദ് കേജ്രിവാളിനെ കേന്ദ്രം വേട്ടയാടുകയാണെന്നാണ് രാഹുൽഗാന്ധി ഉൾപ്പെടെ നേതാക്കൾ വാദിക്കുന്നത്. കേരളത്തിൽ സി.പി.എമ്മിനെതിരായ അന്വേഷണത്തെ രാഷ്ട്രീയമായി അനുകൂലിക്കാൻ കോൺഗ്രസിന് കഴിയില്ല.തിരഞ്ഞെടുപ്പ് സമയത്ത് സി.പി.എം അക്കൗണ്ട് മരവിപ്പിച്ചതും വീണാ വിജയനെതിരെ ഇ.ഡി കേസെടുത്തതും സംശയകരമാണെന്ന് നേതാക്കൾ പറയുന്നു. കേസുകളുടെ പേരിൽ ഇരവാദം ഉന്നയിച്ച് വോട്ടുപിടിക്കാൻ സി.പി.എമ്മിന് അവസരം നൽകുകയാണ് കേന്ദ്ര ഏജൻസികൾ ചെയ്യുന്നത്. അതേസമയം, കോൺഗ്രസിനെ തോൽപ്പിക്കാൻ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുന്നെന്ന പ്രചാരണം ശക്തമാക്കാനാണ് യു.ഡി.എഫ് നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |