പത്തനംതിട്ട: കള്ളവോട്ട് പരാതിയിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പത്തനംതിട്ട ആറന്മുളയിൽ മരിച്ച സ്‌ത്രീയുടെ പേരിൽ മരുമകൾ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. ആരോപണത്തിൽ രണ്ട് പോളിംഗ് ഓഫീസർമാരെയും ബി എൽ ഒയെയും ജില്ലാ കളക്‌ടർ സസ്‌പെൻഡ് ചെയ്തു.
ബി എൽ ഒ അമ്പിളി, പോളിംഗ് ഓഫീസർമാരായ ദീപ, കല എസ് തോമസ് എന്നിവർക്കെതിരെയാണ് കള്ളവോട്ട് പരാതിയിൽ കളക്‌ടർ നടപടി സ്വീകരിച്ചത്. കാരിത്തോട്ട സ്വദേശിയായ അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് ചെയ്തു എന്നാണ് പരാതി. ആറുവർഷം മുൻപാണ് അന്നമ്മ മരിച്ചത്. കള്ളവോട്ട് പരാതിയുമായി എൽ ഡി എഫ് ആണ് രംഗത്തെത്തിയത്. മരിച്ച സ്‌ത്രീയുടെ പേരിൽ രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് കളക്‌ടർ അറിയിച്ചു.
അതേസമയം, സംഭവത്തിൽ തെറ്റുപറ്റിയെന്ന് ബി എൽ ഒ സമ്മതിച്ചു. മരുമകളായ അന്നമ്മ കിടപ്പ് രോഗിയാണ്. ഇവർക്ക് വേണ്ടിയാണ് വോട്ടിന് അപേക്ഷിച്ചത്. സീരിയൽ നമ്പർ എഴുതുന്നതിനിടെ മാറിപോവുകയായിരുന്നു. ഇക്കാര്യം ശ്രദ്ധിച്ചില്ല. മരിച്ച അന്നമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ പലതവണ അപേക്ഷ നൽകിയിരുന്നുവെന്നും ബി എൽ ഒ പറയുന്നു.
ആളുമാറി വീട്ടിലെ വോട്ട് ചെയ്യിച്ചതുമായി ബന്ധപ്പെട്ട് രണ്ടു ലോക്സഭ മണ്ഡലങ്ങളിലായി ആറു തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ 70-ാം നമ്പർ ബൂത്ത് പോളിംഗ് ഓഫീസർ ജോസ്ന ജോസഫിനെയും ബി എൽ ഒ കെ. ഗീതയെയുമാണ് ജില്ല വരണാധികാരി അരുൺ കെ. വിജയൻ സസ്‌പെൻഡ് ചെയ്തത്.
കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ കുന്ദമംഗലം പെരുവയലിലെ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. സ്പെഷ്യൽ പോളിംഗ് ഓഫീസർ കെ ടി മഞ്ചുഷ, പോളിംഗ് ഓഫീസർ സി വി ഫെഹ്മിദ, മെെക്രോ ഒബ്സർവർ പി കെ അനീസ്, ബൂത്ത് ലെവർ ഓഫീസർ പി എസ് ഹരീഷ് കുമാർ എന്നിവരെയാണ് കോഴിക്കോട് ജില്ലാ വരണാധികാരി സ്‌നേഹിൽ കുമാർ സിംഗ് സസ്‌പെൻഡ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |