കൊച്ചി: പവൻ വില റെക്കാഡുകൾ കീഴടക്കി കുതിച്ചതോടെ സ്വർണ പണയ വിപണിയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നു. പവൻ വില 54,000 രൂപയ്ക്ക് മുകളിലെത്തിയതോടെ വായ്പകൾ പുതുക്കി വെക്കാൻ ബാങ്കുകൾ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്കായി നൽകുന്നത്. കഴിഞ്ഞ രണ്ട് മാസമായി സ്വർണ പണയ വായ്പകളിൽ നിന്നും പരമാവധി നേട്ടമുണ്ടാക്കാൻ കൂടുതൽ പേർ സജീവമായി രംഗത്തുണ്ടെന്ന് ധനകാര്യ മേഖലയിലുള്ളവർ പറയുന്നു. ഇപ്പോഴത്തെ വിലയിൽ സ്വർണ പണയ വായ്പ പുതുക്കിവെച്ചാൽ പവന് നാലായിരം രൂപയിലധികം ലഭിക്കുമെന്നതാണ് ഉപഭോക്താക്കൾക്ക് ആവേശം സൃഷ്ടിക്കുന്നത്. ശനിയാഴ്ച കേരളത്തിൽ സ്വർണ വില പവന് 54,440 രൂപയാണ്.
ഇതിനിടെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്(എൻ.ബി.എഫ്.സി) മേധാവിത്തമുള്ള സ്വർണപ്പണയ ബിസിനസിൽ കൂടുതൽ വിഹിതം നേടാനുള്ള ശ്രമത്തിലാണ് വാണിജ്യ ബാങ്കുകൾ. ഈടില്ലാത്ത വായ്പകളുടെ വിതരണത്തിന് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങളും അധിക ബാദ്ധ്യതകളും ഏർപ്പെടുത്തിയതിനാൽ സ്വർണപ്പണയ രംഗത്ത് വലിയ സാദ്ധ്യതയാണുള്ളത്തതെന്ന് ബാങ്കുകൾ വിലയിരുത്തുന്നു.
സ്വർണ വായ്പാ പദ്ധതികളിൽ ഇതുവരെ വലിയ ശ്രദ്ധ നൽകാതിരുന്ന പൊതുമേഖലാ ബാങ്കുകളെല്ലാം ഈ രംഗത്ത് കൂടുതൽ വളർച്ച നേടാനുള്ള ശ്രമത്തിലാണ്.
ബാങ്കുകൾ സ്വർണപ്പണയങ്ങൾക്ക് ഈടാക്കുന്നതിലും കുറഞ്ഞ നിരക്കിൽ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ ഈ രംഗത്ത് വായ്പകൾ നൽകുന്നതിനാൽ പുതിയ സാഹചര്യം വലിയ വെല്ലുവിളിയല്ലെന്ന് മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ. ആർ ബിജിമോൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |