മാലെ: ഇന്ത്യയുമായി നയതന്ത്ര ഭിന്നത തുടരുന്ന മാലദ്വീപിൽ പാർലമെന്റിലെ 93 സീറ്റുകളിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസിന് (പി.എൻ.സി) ജയം. 86 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ പി.എൻ.സി 66 സീറ്റുകൾ നേടിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 47 സീറ്റാണ് കേവല ഭൂരിപക്ഷം. ഇന്ത്യൻ അനുകൂലികളും മുഖ്യ പ്രതിപക്ഷവുമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി ) ആയിരുന്നു പി.എൻ.സിയുടെ പ്രധാന എതിരാളി. ഇവർ 11 സീറ്റിലേക്ക് ചുരുങ്ങി. 41 സീറ്റുകളുണ്ടായിരുന്ന എം.ഡി.പിയായിരുന്നു നിലവിൽ പാർലമെന്റിലെ ഏറ്റവും വലിയ കക്ഷി. അതേസമയം, 6 സീറ്റുകളിൽ സ്വതന്ത്രർ വിജയിച്ചു. ആകെ 368 പേരാണ് മത്സരിച്ചത്. 72.96 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രസിഡന്റ് സ്ഥാനത്തെ ബാധിക്കുന്നതല്ലെങ്കിലും ചൈനാ വാദിയായ മുയിസുവിന്റെ രാഷ്ട്രീയ ഭാവിക്ക് ഏറെ നിർണായകമായിരുന്നു. കഴിഞ്ഞ നവംബറിൽ അധികാരത്തിലെത്തിയ നാൾ മുതൽ ഇന്ത്യാ വിരുദ്ധ നയമാണ് മുയിസു സ്വീകരിക്കുന്നത്. പാർലമെന്റിൽ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ചൈനീസ് അനുകൂല നയങ്ങൾ നടപ്പാക്കുന്നത് മുയിസു ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |