മലപ്പുറം:സമസ്തയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഭിന്നത ആളിക്കത്തിക്കാനുള്ള സി.പി.എം തന്ത്രമെന്ന് മുസ്‌ലിം ലീഗിന്റെ വിലയിരുത്തൽ.
വോട്ടെടുപ്പ് വരെ കരുതലോടെ നീങ്ങാനാണ് മുസ്‌ലിം ലീഗ് തീരുമാനം. വിവാദ പ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കൾക്ക് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.
സമസ്ത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഐക്യസന്ദേശം നൽകാനാണ് ലീഗിന്റെ ശ്രമം. സമസ്തയ്ക്കും ലീഗിനുമിടയിൽ കടുത്ത ഭിന്നതയെന്ന സമസ്ത മുഷാവറ അംഗം ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിക്കും. ഇടതാഭിമുഖ്യം പ്രകടിപ്പിക്കുന്ന ഉമ്മർ ഫൈസിയ്ക്ക് സമസ്തയുടെ പരിവേഷം നൽകില്ല. സമസ്തയെ ധിക്കരിച്ച ലീഗിന് മറുപടിയേകാൻ പൊന്നാനിയിൽ സമദാനിയെ പരാജയപ്പെടുത്തണമെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളെ പരസ്യമായി തള്ളണമെന്ന് സമസ്തയോട് ആവശ്യപ്പെടും. പുതിയ വിവാദം സമസ്ത - ലീഗ് പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ചേരിതിരിഞ്ഞുള്ള ചർച്ചകൾക്ക് വഴിവച്ചതോടെ അവസാന നിമിഷത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക ലീഗിനുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ലീഗിനെതിരെ പരസ്യപ്രസ്താവന നടത്തരുതെന്ന സമസ്ത നേതൃത്വത്തിന്റെ നിർദ്ദേശം ലംഘിക്കപ്പെട്ടെന്ന് സമസ്തയിലെ ലീഗ് അനുകൂലികൾ ചൂണ്ടിക്കാട്ടുമ്പോൾ, സമസ്തയുടെ മുഖപത്രം കത്തിച്ചതുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്റെ നിലപാടാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എതിർവിഭാഗം ചൂണ്ടിക്കാട്ടുന്നു.
പരസ്യമായി ലീഗിനെ തള്ളില്ല
സംഘടനാതലത്തിൽ ലീഗിനെതിരായി പരസ്യ നിലപാട് സമസ്തയെടുക്കില്ല. പ്രവർത്തകരിൽ ഭൂരിഭാഗവും ലീഗുകാരായതിനാൽ ഇത്തരമൊരു നീക്കം പ്രായോഗികവുമല്ല. യഥാർത്ഥ സമസ്തക്കാരൻ ഇടത് സ്ഥാനാർത്ഥി കെ.എസ്.ഹംസയാണെന്ന് സമസ്തയിലെ ലീഗ് വിരുദ്ധർ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. തീരദേശ മേഖല ഏറെയുള്ള മണ്ഡലത്തിലെ സമസ്ത പ്രവർത്തകർ വൈകാരികമായി പ്രതികരിക്കുമോ എന്ന ആശങ്ക ലീഗിനുണ്ട്. ഇതു മറികടക്കാൻ ഇന്ന് തീരദേശ മേഖല കേന്ദ്രീകരിച്ച് സാദിഖലി തങ്ങളുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും റോഡ് ഷോയുണ്ട്.
സമസ്ത പിളർപ്പിന് തൊട്ടുപിന്നാലെ സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സമദാനി സമസ്ത വേദികളിലെ സ്ഥിരം പ്രഭാഷകനാണ്. നേതാക്കളുമായി ആത്മബന്ധവുമുണ്ട്. ഇക്കാര്യങ്ങൾ ലീഗിന് ആത്മവിശ്വാസമേകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |