മാനന്തവാടി: ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസാണെന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ ആരോപിച്ചു. വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മാനന്തവാടിയിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും ക്ഷേമമാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം.
എപ്പോഴുമുണ്ടാകുന്ന എം.പിയെയാണ് വയനാട്ടുകാർക്ക് ആവശ്യം. കെ. സുരേന്ദ്രൻ എപ്പോഴും വയനാട്ടിലുണ്ടാകും. വി.ഐ.പി മണ്ഡലമായ വയനാട്ടിൽ നിന്ന് 5 ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. ഒരിക്കൽ കൂടി രാഹുൽ തിരഞ്ഞെടുക്കപ്പെട്ടാലും വയനാടിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ലെന്നും അണ്ണാമലൈ പറഞ്ഞു. അണ്ണാമലൈ നയിച്ച റോഡ് ഷോ ആവേശക്കടലായി. വാദ്യഘോഷങ്ങളുടെയും നൃത്ത നൃത്യങ്ങളുടെയും അകമ്പടിയോടെ രാവിലെ 11ന് എരുമത്തെരുവിൽ നിന്നാണ് ഷോ ആരംഭിച്ചത്. അഞ്ച് കിലോമീറ്റർ ദൂരത്തിൽ നടന്ന റോഡ് ഷോ നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. കെ. സുരേന്ദ്രനെ കൂടാതെ സന്ദീപ് ജി. വാര്യർ, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ എന്നിവരും റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |