ന്യൂഡൽഹി: നാളെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം കഴിഞ്ഞു. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്കും ഒഡീഷയിലെ 35 നിയമസഭാ സീറ്റുകളിലേക്കും നാളെയാണ് വോട്ടെടുപ്പ്. റായ്ബറേലിയിൽ രാഹുൽ ഗാന്ധി അടക്കം ലോക്‌സഭയിലേക്ക് 695 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.
ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലമായ റായ്ബറേലിയാണ് പ്രധാനം. 2019ൽ റായ്ബറേലി ഒഴികെ 13 സീറ്റും ബി.ജെ.പി നേടിയിരുന്നു.
രാഹുലിന്റെ പഴയ മണ്ഡലമായ അമേഠിയിൽ സിറ്റിംഗ് എം.പി ബി.ജെ.പിയുടെ സ്‌മൃതി ഇറാനി കോൺഗ്രസിന്റെ കിഷോരി ലാൽ ശർമ്മയെ നേരിടും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മത്സരിക്കുന്ന ലക്‌നൗ, ലൈംഗികാരോപണ വിധേയനായ മുൻ ഗുസ്‌തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിംഗിന്റെ മകൻ കരൺ ഭൂഷൺ സിംഗ് മത്സരിക്കുന്ന കൈസർഗഞ്ച് എന്നിവയും ബി.ജെ.പിക്ക് നിർണായകം.
മഹാരാഷ്‌ട്രയിൽ 13 സീറ്റുകളിലാണ് നാളെ വോട്ടെടുപ്പ്. അധികവും മുംബയ് നഗരത്തിൽ. മുംബയ് നോർത്തിൽ കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ മുംബയ് സൗത്തിൽ ശിവസേനയുടെ(ഉദ്ധവ്) അരവിന്ദ് സാവന്ത് എന്നിവർ മത്സരിക്കുന്നു. മുംബയ് നോർത്ത് സെൻട്രലിൽ ബി.ജെ.പി സ്ഥാനാർത്ഥി പ്രമുഖ അഭിഭാഷകൻ ഉജ്ജ്വൽ നികം കോൺഗ്രസിന്റെ വർഷ ഗെയ്‌ക്വാദിനെ നേരിടുന്നു.
ഹാജിപൂരിൽ എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ, സരണിൽ ബി.ജെ.പിയുടെ മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ എന്നിവരാണ് പ്രമുഖർ.
ബംഗാളിൽ രണ്ട് താരങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ഹൂഗ്ളി ശ്രദ്ധേയം. ബി.ജെ.പിയുടെ സിറ്റിംഗ് എം.പി ലോക്കറ്റ് ചാറ്റർജിയെ നേരിടുന്നത് തൃണമൂലിന്റെ ജനപ്രിയ ടിവി താരം രചന ബാനർജി. ജമ്മുകാശ്‌മീരിലെ ബാരാമുള്ളയിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ളയും പ്യൂപ്പിൾസ് കോൺഫറൻസിന്റെ സജാദ് ലോണും തമ്മിലാണ് പോര്. കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലെ ഒരുസീറ്റിലും ജാർഖണ്ഡിലെ മൂന്നും ഒഡീഷയിലെ അഞ്ചും മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |